ഒറ്റ ഗോളും വഴങ്ങാതെ കാലിക്കറ്റിന്റെ പടയോട്ടം: അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല കിരീടം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക്

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്‌ബോള്‍ ഫൈനലില്‍ പട്യാല പഞ്ചാബി സര്‍വകലാശാലയെ ഒരു ഗോളിന് തോല്‍പ്പിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കിരീടം. കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാലിക്കറ്റ് അന്തര്‍സര്‍വകലാശാല കിരീടം പത്താം തവണയും തുടര്‍ച്ചയായി രണ്ടാം തവണയും സ്വന്തമാക്കിയത്.

നിശ്ചിത സമയത്ത് ഗോളുകള്‍ ഒന്നും പിറക്കാതെ അധികസമയത്തേക്കു നീണ്ട മത്സരത്തില്‍ വിവാദ പെനാല്‍റ്റിയിലൂടെയാണ് കാലിക്കറ്റ് വിജയഗോള്‍ നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ ഹാട്രിക്ക് നേടിയ കാലിക്കറ്റ് താരം അഫ്ദല്‍ലിനെ ബോക്സില്‍ വച്ച് ഗുരീന്ദര്‍ പല്‍ സിംഗ് ഫൗള്‍ ചെയ്തതിനാണ് റഫറി സ്പോട്ട്കിക്ക് വിധിച്ചത്. ഇതിനെതിരേ പഞ്ചാബ് യൂണിവേഴ്‌സിറ്റി പരിശീകനും താരങ്ങളും പ്രതിഷേധവുമായി ഗ്രൗണ്ടിലിറങ്ങി.

എന്നാല്‍ കിക്കെടുത്ത മുഹമ്മദ് ഇന്‍സ് റഹ്മാന്‍ പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ കാലിക്കറ്റ് വിജയം പിടിച്ചെടുത്തു. കണ്ണൂര്‍ സര്‍വകലാശാലയ്ക്കാണ് മൂന്നാം സ്ഥാനം. ഈ വര്‍ഷത്തെ ദക്ഷിണ മേഖലാ അന്തര്‍സര്‍വകലാശാല ജേതാക്കള്‍ കൂടിയാണ് കാലിക്കറ്റ്. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് കാലിക്കറ്റിന്റെ ജൈത്രയാത്ര.

സെമിയില്‍ ചണ്ഡീഗഡില്‍ നിന്നുള്ള പഞ്ചാബ് സര്‍വകലാശാലയെ പെനാല്‍റ്റിയില്‍ നേടിയ ഒരു ഗോളിനു മറികടന്നാണ് കാലിക്കറ്റ് സെമി ഫൈനലിലെത്തിയത്. ഇതേ സ്‌കോറിനു കണ്ണൂരിനെ തോല്‍പ്പിച്ചാണ് പഞ്ചാബ് ഫൈനലിലെത്തിയത്. കഴിഞ്ഞവര്‍ഷം മിഡ്നാപൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് 2-1ന് പഞ്ചാബ് സര്‍വകലാശാലയെ കീഴടക്കിയാണ് കാലിക്കറ്റ് കിരീടം ഉയര്‍ത്തിയത്. കാലിക്കറ്റിന്റെ വി.കെ.അഫ്ദലാണു ചാംപ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച താരം. കണ്ണൂരിന്റെ റിസ്വാന്‍ അലിയാണു ഭാവിയിലെ താരം.

Read more

https://www.facebook.com/muhammed.ashiqpm/videos/1764706660268914/