ഐഎസ്എല്ലിനെതിരെ ആഞ്ഞടിച്ച് ഈ സൂപ്പര്‍ ലീഗ് പരിശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെെൈന്ന എഫ്‌സി പരിശീലകന്‍ ജോണ്‍ ഗ്രിഗറി. ഞായറാഴ്ച നടന്ന ഐഎസ്എല്‍ മത്സരത്തില്‍ മുംബൈ എഫ്‌സിയോട് തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ഐഎസ്എല്‍ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നൈയിന്‍ കോച്ച് രംഗത്തെത്തിയത് ആച്ച്‌ലി എമാന നേടിയ ഏക ഗോളിനാണ് മുംബൈ സിറ്റി സ്വന്തം മൈതാനത്ത് വിജയിച്ചത്.

സ്വന്തം ടീമിന് മതിയായ വിശ്രമം ലഭിക്കാത്തതാണ് ചെന്നൈയിന്‍ കോച്ചിനെ പ്രകോപിപ്പിച്ചത്. ഐഎസ്എല്ലില്‍ മുംബൈ മത്സരത്തിനിറങ്ങിയത് ഏഴു ദിവസത്തെ വിശ്രമത്തിനു ശേഷമാണ്. എന്നാല്‍ ചെന്നൈയിന്‍ എഫ്‌സിയ്ക്കാകട്ടെ എട്ടു ദിവസത്തിനിടെയുള്ള മൂന്നാമത്തെ മത്സരമായിരുന്നു അത്. അതില്‍ തന്നെ രണ്ടെണ്ണം എവേ മത്സരങ്ങളുമായിരുന്നു.

അതു കൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളായ ജെജെ, റാഫേല്‍ അഗസ്റ്റോ എന്നിവരെ ബെഞ്ചിലിരുത്തിയാണ് ചെന്നൈ കളിക്കാനിറങ്ങിയത്.

മത്സരശേഷം ഐഎസ്എല്ലിന്റെ സംഘാടന രീതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗ്രിഗറി ഉയര്‍ത്തിയത്. ഇത്തരം മത്സരക്രമങ്ങള്‍ കാരണം കളിക്കാര്‍ തളര്‍ന്നു പോവുന്നുവെന്നും പല ടീമുകള്‍ക്കും മുന്‍തൂക്കം കിട്ടുന്നുവെന്നും ഗ്രിഗറി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെ ഒരു വമ്പന്‍ ടൂര്‍ണമെന്റ് നടത്തുന്നതിലെ കാര്യമെന്താണെന്നും ഗ്രിഗറി ചോദിച്ചു.

യഥാര്‍ത്ഥത്തില്‍ ആ മത്സരം ഞങ്ങള്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ മത്സര ക്രമങ്ങള്‍ കാരണം ഞങ്ങള്‍ക്കു രണ്ടു മികച്ച താരങ്ങളെ ബെഞ്ചിലിരുത്തേണ്ടി വന്നു. അവരെ കളിക്കാനിറക്കി കൂടുതല്‍ പരിക്കേല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഐഎസ്എല്‍ കളിക്കാരെ തളര്‍ത്തുകയാണ് ചെയ്യുന്നതെന്നും ഗ്രിഗറി രൂക്ഷമായി വിമര്‍ശിച്ചു. ഐഎസ്എല്‍ സംഘാടനത്തിന്റെ പോരായ്മകളെ പറ്റി മുന്‍പും പല മാനേജര്‍മാര്‍ രംഗത്തു വന്നിരുന്നു.