കൊച്ചിയില്‍ ഗോള്‍ ക്ഷാമം തുടരുന്നു; ജംഷഡ്പൂര്‍-ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി സമനില

കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്‌സി ഐഎസ്എല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിലിറങ്ങിയ ജംഷഡ്പൂരിന്റെ പ്രതിരോധം മറികടക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയ്ക്ക് ആദ്യ 45 മിനുട്ട് സാധിച്ചില്ല.

ഏഴാം മിനുട്ടില്‍ വിനീതിനും ഇയാന്‍ ഹ്യൂമിനും 15ാം മിനുട്ടില്‍ ബെര്‍ബറ്റോവിനും അവസരം ലഭിച്ചെങ്കിലും സുബ്രതോ പാല്‍ കാക്കുന്ന ജംഷ്ഡപൂരിന്റെ വല ഐഎസ്എല്ലിലെ ഏറ്റവും മികച്ച മുന്നേറ്റ നിരകളിലൊന്നായ സിഐഡിക്കു (സികെ വിനീത്, ഇയാന്‍ ഹ്യൂം, ദിമത്തര്‍ ബെര്‍ബറ്റോവ്) തകര്‍ക്കാന്‍ സാധിച്ചില്ല.

30ാം മിനുട്ടില്‍ ഐഎസ്എല്‍ തുടക്കക്കാരായ ജംഷഡ്പൂരിന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലെത്താഞ്ഞത് ഗോള്‍കീപ്പര്‍ സ്റ്റീവന്‍ റച്ച്ബുക്കയുടെ മികവാണ്.

കഴിഞ്ഞ കളിയില്‍ നിന്നും തന്ത്രം മാറ്റിയാണ് ഇത്തവണ റെനി മ്യൂലന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സിനെ വിന്യസിച്ചത്. മുന്നേറ്റ നിരയില്‍ ഇയാന്‍ ഹ്യൂമിനെ മുഖ്യ സ്‌ട്രൈക്കറാക്കി ബെര്‍ബറ്റോവിനെ പിന്നിലേക്ക് വലിച്ചു. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യ പകുതിയില്‍ ടീമിന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല.