ഗോവയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നാണംകെട്ടു; ആദ്യ എവേ മത്സരത്തിലും രക്ഷയില്ല; തോറ്റത് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക്

ഇന്ത്യന് സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരത്തിലും രക്ഷയില്ല. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എഫ്.സി.ഗോവ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി.

ഏഴാം മിനിറ്റില്‍ നെതര്‍ലാന്‍ഡ് താരം മാര്‍ക്ക് സിഫിനിയോസിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് മുന്നിലെത്തിയത്. രണ്ടു മിനുട്ടിനുള്ളില്‍ ഗോവയുടെ മറുപടിയെത്തി. സ്പാനിഷ് താരം മാനുവല്‍ ലാന്‍സറോട്ടി 9ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ചതോടെ കളിയുടെ ചൂട് കൂടി. ആദ്യ പത്ത് മിനുട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍! എന്നാല്‍, കളിയുടെ ഗതി മറ്റൊരു ലെവലിലാണെന്ന് ലാന്‍സറോട്ടിയുടെ രണ്ടാം ഗോളിലൂടെ സൂചന നല്‍കി. 18ാം മിനുട്ടിലായിരുന്നു ഗോവയുടെ രണ്ടാം ഗോള്‍.

ജാക്കിചാന്ദ് സിംഗിലൂടെ 31ാം മിനുട്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചെങ്കിലും ഗോവയില്‍ വിജയതീരമണിഞ്ഞ് ഐഎസ്എല്‍ നാലാം സീസണിലും മുന്നിലെത്താന്‍ അതു പോരായിരുന്നു. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി സ്പാനീഷ് താരം ഫെറാന്‍ കോറോമിനാസിന്റെ ഹാട്രിക്ക് പിറന്നു. 48, 51, 55 മിനുട്ടുകളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ ദുരന്തത്തിലാക്കിയ ഗോളുകള്‍. ഹാട്രിക്ക് കൂടി പിറന്നതോടെ സ്‌കോര്‍ ബോര്‍ഡ് 5-2ലേക്ക് ഉയര്‍ന്നു.

ജയത്തോടെ എഫ്.സി ഗോവ നാല് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. മൂന്നു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയ സി.കെ.വിനീതിനു പകരം മിഡ്ഫീല്‍ഡില്‍ മിസോറാം താരം ലോക്കന്‍ മെയ്തിയെ ഇറക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി തുടങ്ങിയത്. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനു സബ്സറ്റിറ്റൂട്ട് ബെഞ്ചില്‍ പോലും സ്ഥാനം നല്‍കിയിരുന്നില്ല.

ആദ്യ എവേ മാച്ചില്‍ തോറ്റ കേരള ബ്ലാസറ്റേഴ്സ് ഇനി ഡിസംബര്‍ 15നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനേയും എഫ്.സി.ഗോവ ഡിസംബര്‍ 16നു എവേ മാച്ചില്‍ ഡല്‍ഹി ഡൈനാമോസ് എഫ്.സിയെയും നേരിടും.