കോപ്പലാശാന്റെ പിള്ളേര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിക്കുന്നു. രണ്ടാം ഗോളും വഴങ്ങി

ആദ്യ ഗോളിന് വഴിയൊരുക്കിയ അഷിം ബിശ്വാസ് നേടിയ തകര്‍പ്പന്‍ ഗോളില്‍ ജംഷഡ്പുര്‍ ലീഡ് വര്‍ധിപ്പിക്കുന്നു. 30ാം മിനിറ്റിലായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെയുള്ള ബിശ്വാസിന്റെ ഗോള്‍. ജംഷഡ്പുരിന്റെ മികച്ചൊരു ആക്രമണത്തിനൊടുവില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ ശ്രമം പിഴച്ചപ്പോഴാണ് പന്ത് ലഭിച്ച അഷിം ബിശ്വാസിന്റെ ഷോട്ട് വല ചലിപ്പിച്ചത്.സ്‌കോര്‍ 20.

കളി തുടങ്ങിയപ്പോള്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് നാണക്കേടിന്റെ റെക്കോര്‍ഡ് നേടിയിരുന്നു. ഐ എസ് എല്‍ ചരിത്രത്തിലെ എറ്റവും വേഗതയേറിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. 23ആം സെക്കന്‍ഡില്‍ ജെറി ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചു. ഈ സീസണില്‍ തുടര്‍ച്ചായ മൂന്നാം വിജയം ലക്ഷ്യമിട്ട് ജംഷേദ്പുരിനെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന് ആദ്യ മിനിറ്റില്‍ തന്നെ തിരിച്ചടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവില്‍ മത്സരത്തിന്റെ ഇരുപത്തിരണ്ടാം സെക്കന്‍ഡില്‍ ജംഷേദ്പൂര്‍ സ്‌കോര്‍ ചെയ്ത് ലീഡ് സ്വന്തമാക്കി. വീണുകിട്ടിയ അവസരം മുതലാക്കി അതിവേഗ നീക്കത്തിലൂടെ ജെറിയാണ് ജംഷേദ്പൂരിനെ മുന്നിലെത്തിച്ചത്.

ഐ.എസ്.എല്ലിന്റെ നാലാം സീസണില്‍ ഇരുടീമുകളും മുഖാമുഖം വരുന്നത് ഇത് രണ്ടാം തവണയാണ്. കൊച്ചിയില്‍ നടന്ന ആദ്യറൗണ്ട് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കാന്‍ കോപ്പലിനും സംഘത്തിനുമായിരുന്നു. ടൂര്‍ണമെന്റില്‍ നിലനില്‍പ്പിനായി ഇരുടീമുകള്‍ക്കും ബുധനാഴ്ച വിജയം അനിവാര്യമാണ്. പത്ത് മത്സരങ്ങളില്‍നിന്ന് 14 പോയന്റുമായി ലീഗില്‍ ആറാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഒരു മത്സരം കുറച്ചുകളിച്ച ജംഷേദ്പുര്‍ പത്ത് പോയന്റുമായി എട്ടാമതുണ്ട്.