'അവര്‍ ഇതിഹാസങ്ങളെ പോലെ ഞങ്ങളെ കാണുന്നു', അമ്പരന്ന്‌ കിസിറ്റോ

രണ്ടു മത്സരങ്ങളേ കളിച്ചുള്ളുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മുഴുവന്‍ മനസു കവര്‍ന്ന താരമാണ് കെസിറോണ്‍ കിസിറ്റോ. പൂണെക്കെതിരായ തന്റെ ആദ്യ മത്സരത്തിലും ഡല്‍ഹിക്കെതിരായ രണ്ടാം മത്സരത്തിലും ഈ ഉഗാണ്ടന്‍ താരത്തിന്റെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്.

പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ഗോളിനോട് സംസാരിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിനെ പറ്റിയും ആരാധകരെപ്പറ്റിയും കിസിറ്റോ മനസു തുറന്നു. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കുകയെന്നത് തനിക്കു സ്വപ്ന തുല്യമായ അനുഭവമാണ് സമ്മാനിച്ചതെന്നും ഇതിഹാസങ്ങളെ പോലെയാണ് ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാരെ കാണുന്നതെന്നും കിസിറ്റോ പറഞ്ഞു.

പൂണെക്കെതിരായ മത്സരത്തില്‍ തന്നെ ടീമില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണു കിസിറ്റോയുടെ വിശ്വാസം. ഒരേ പൊസിഷനില്‍ കളിക്കുന്നതും ഒരേ സ്ഥലത്തു നിന്നും വരുന്നതും കറേജ് പെകൂസനുമായി കളിക്കളത്തില്‍ മികച്ച ധാരണയുണ്ടാക്കാന്‍ സഹായിച്ചുവെന്നും കിസിറ്റോ അഭിപ്രായപ്പെട്ടു. അടുത്ത മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താരം പറഞ്ഞു.

ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനു നല്‍കുന്ന പിന്തുണ എല്ലായിപ്പോഴും തുടരണമെന്ന് കിസിറ്റോ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ആരാധകക്കൂട്ടമാണു ബ്ലാസ്റ്റേഴ്‌സിന്റേതെന്നാണ് ഉഗാണ്ടന്‍ താരത്തിന്റെ അഭിപ്രായം. ഞായറാഴ്ച മുംബൈക്കെതിരെ അവരുടെ മൈതാനത്തു വെച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം