നാല് ഗോള്‍ നേടി, എന്നിട്ടും നെയ്മറെ കൂവിയോടിച്ച് പിഎസ്ജി ആരാധകര്‍

ലിഗാ വണ്ണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച നെയ്മര്‍ ജൂനിയര്‍ അപ്രതീക്ഷിത പ്രതിഷേധനത്തിനും സാക്ഷിയായി. ഡിജോണ്‍ എഫ്.സി.ഓയെ പിഎസ്ജി എട്ട് ഗോളിന് തകര്‍ത്ത മത്സരത്തില്‍ നാല് ഗോളുമായി നെയ്മര്‍ മുന്നില്‍ നിന്നും നയിച്ചിട്ടും കാണികള്‍ കൂവിയത് താരത്തിന് ക്ഷീണമായി.

പിഎസ്ജിയ്ക്ക് അനുകൂലമായി ലഭിച്ച പെനാള്‍റ്റി പതിവിന് വിപരീതമായി കവാനിയ്ക്ക് പകരം നെയ്മര്‍ എടുത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇതോടെ നെയ്മര്‍ക്കെതിരെ ആരാധകര്‍ കൂവുകയായിരുന്നു. സ്റ്റേഡിയം വിടുന്നത് വരെ താരത്തിനെതിരെ ആരാധക രോഷം പുകഞ്ഞു.

കവാനി കിക്കെടുത്തിരുന്നെങ്കില്‍ താരത്തിന് അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനാകുമായിരുന്നു. പിഎസ്ജിയ്ക്കായി ഏറ്റവും അധികം ഗോള്‍ നേടിയ താരം എന്ന റെക്കോര്‍ഡാണ് കവാനിയെ കാത്തിരുന്നത്. ഇബ്രാഹിമോവിച്ചിന്റെ പേരിലാണ് നിലവില്‍ ആ റെക്കോര്‍ഡ്. എന്നാല്‍ നെയ്മര്‍ പെനാള്‍റ്റിഎടുത്തതോടെ ആ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കവാനി ഇനിയും കാത്തിരിക്കണം.

പിഎസ്ജിയ്ക്കായി നാല് ഗോള്‍ നേടിയ നെയ്മറിന് പുറമെ ഡിമരിയ രണ്ടും കവാനിയും എംബാപ്പയും ഓരോ ഗോള്‍ വീതവും നേടി. ആദ്യ 10 മിനുട്ടിനുള്ളില്‍ തന്നെ രണ്ട് ഗോള്‍ നേടി ഡി മരിയ പി.എസ്.ജിക്ക് മികച്ച തുടക്കം നല്‍കി. തുടര്‍ന്നാണ് റെക്കോര്‍ഡിന് ഒപ്പമെത്തിയ കവാനിയുടെ ഗോള്‍ പിറന്നത്.