എന്റെ ഫ്രീകിക്കുകള്‍ക്കു കടപ്പാട് ബെക്കാമിന്; പിര്‍ലോയുടെ തുറന്നു പറച്ചിലില്‍ അമ്പരന്ന് ഫുട്ബോള്‍ ലോകം

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്ദ്രെ  പിര്‍ലോ ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ടു. ഇംഗ്ലീഷ് ഫുട്‌ബോള്‍ മാസ്‌ട്രോ ഡേവിഡ് ബെക്കാം ഫ്രീ കിക്ക് എടുക്കുന്നതിന്റെ സീക്രട്ട് താന്‍ മോഷ്ടിച്ചിട്ടുണ്ട് എന്നാണ് പിര്‍ലോ വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകോത്തര മിഡ്ഫീല്‍ഡര്‍ എന്ന ഖ്യാതി നേടിയ താരമാണ് ഈ ഇറ്റാലിയന്‍ ഫുട്‌ബോളര്‍. 39-ാം വയസ്സില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ് സിയിലായിരിയ്ക്കുമ്പോഴാണ് പിര്‍ലോ തന്റെ കരിയര്‍ അവസാനിപ്പിയ്ക്കുന്നത്.

എ സി മിലാനില്‍ ഡേവിഡ് ബെക്കാം, ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡീഞ്ഞോ, സീഡോര്‍ഫ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ക്കൊപ്പം പിര്‍ലോ ബൂട്ടണിഞ്ഞിരുന്നു.”ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നുഞങ്ങള്‍ പരസ്പരം എല്ലാവരുടേയും കളികള്‍ നിരീക്ഷിച്ചിരുന്നു.  അവരുടെ ശൈലികളുടെ പ്രത്യേകത മനസിലാക്കി അവരുടെ മാത്രമായ “സീക്രട്ട്” അടിച്ചുമാറ്റി സ്വന്തമായി ഒരു ശൈലി ഉണ്ടാക്കിയെന്നാണ്  പിര്‍ലോ പറഞ്ഞത്.

ഞാന്‍ സ്ഥിരമായി ബ്രസീല്‍താരം ജുനീഞ്ഞ്യോയുടെ കിക്ക് വീക്ഷിക്കാറുണ്ടായിരുന്നു. എത്ര തവണ കണ്ടിട്ടും അയാളെങ്ങനെ ഫുട്‌ബോള്‍കൊണ്ട് മായാജാലം സൃഷ്ടിക്കുന്നെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് പഠിക്കാനായി ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. തുടര്‍ച്ചയായ പ്രയത്‌നത്തിലൂടെയാണ് ഞാന്‍ എന്റെ സ്വന്തം ശൈലി രൂപപ്പെടുത്തിയെടുത്തു. .എല്ലാത്തരം ഫ്രീ കിക്കുകളെടുക്കാനും ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എനിയ്ക്ക് അതൊരു ഹരമായിരുന്നു. പിര്‍ലോ കൂട്ടിച്ചേര്‍ത്തു.

പിര്‍ലോയുടെ ഫ്രീകിക്കുകളുടെ സീക്രട്ട് എന്താണ് എന്ന ചോദ്യത്തിന് “ഞാന്‍ എന്നോട് തന്നെ പറയുമായിരുന്നു. ഗോളടിക്കാന്‍ നിനക്ക് സാധിക്കും. ഗോളടിയ്ക്കാതിരിയ്ക്കുക എന്നത് അസാധ്യമാണ് ” എന്ന്.

ജീവിതത്തിലാണെങ്കിലും ഫുട്‌ബോളിലാണെങ്കിലും ഒരു മില്ലിമീറ്റര്‍ മതി കാര്യങ്ങള്‍ മാറിമറിയാന്‍.
ഞാന്‍ ഫുട്‌ബോള്‍ ഒരിക്കലും പുറങ്കാലുകൊണ്ട് തട്ടിത്തെറിപ്പിക്കാറില്ല. കാലിന്റെ മുന്‍ഭാഗം കൊണ്ട് മാത്രമേ ഞാന്‍ ബോളില്‍ സ്പര്‍ശിയ്ക്കാറുള്ളു. ഒരു ബോളിന്റെ സഞ്ചാരം കണ്ടാല്‍ തന്നെ എനിയ്ക്ക് മനസിലാകും അത് ഗോളാണോ അല്ലയോ എന്ന്. അതുകൊണ്ടുതന്നെ ബോള്‍ ഗോള്‍പോസ്റ്റിനുള്ളില്‍ കടക്കുന്നതിനു മുമ്പ്തന്നെ ആഘോഷിയ്ക്കാന്‍ എനിയ്ക്ക് കഴിയുമായിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം വ്യക്തമാക്കി.