"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച ഫുട്ബാൾ കളിക്കാരനാണ് ലാമിന് യമാൽ. ഈ സീസണിൽ ബാഴ്‌സയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. കൂടാതെ ഈ വർഷം നടന്ന യൂറോകപ്പിൽ യമാലിന്റെ പ്രകടനം കൈയ്യടി അർഹിക്കുന്നതാണ്. ഒരു ഗോളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയ അദ്ദേഹം ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ലാമിനെ മേടിക്കാൻ താല്പര്യം ഉണ്ടായിരുന്നു. അതിന് വേണ്ടി അവർ 250 മില്യൺ യൂറോ ആയിരുന്നു ഓഫർ ചെയ്തിരുന്നത്. അത്രയും വില താരത്തിന് നൽകാൻ കാരണം അദ്ദേഹത്തിന്റെ മികവ് കൊണ്ട് മാത്രമല്ല സൂപ്പർ താരമായ കിലിയൻ എംബപ്പേ ടീം വിട്ടു പോയതും കൊണ്ടാണ്. എന്നാൽ ബാഴ്‌സിലോണ ആ ഓഫർ നിരസിച്ചു. അതിനെ കുറിച്ച് ബാഴ്സയുടെ പ്രസിഡന്റായ ലാപോർട്ട സംസാരിച്ചു.

ലാപോർട്ട പറയുന്നത് ഇങ്ങനെ:

”അവർ ലാമിൻ യമാലിനെ വാങ്ങാൻ വേണ്ടി എന്നെ സമീപിച്ചിരുന്നു. 6 മാസങ്ങൾക്ക് മുന്നേ ആയിരുന്നു അത്. 250 മില്യൺ യൂറോ ആയിരുന്നു അവർ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഞങ്ങൾ അത് നിരസിച്ചു. ഇന്ന് ഫുട്ബോൾ ലോകത്ത് ഏറ്റവും പോപ്പുലറായ താരം ലാമിൻ യമാലാണ്. എന്തായിരിക്കും ശരിക്കും അദ്ദേഹത്തിന്റെ മൂല്യം? അതൊരിക്കലും ബുക്ക് വാല്യൂവിൽ റിഫ്ലെക്ട് ചെയ്യുന്നില്ല ” ലാപോർട്ട പറഞ്ഞു.

ബാഴ്‌സയ്ക്ക് വേണ്ടി ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ താരം കളിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. പരിക്ക് മൂലം അദ്ദേഹം ഇപ്പോൾ വിശ്രമത്തിലാണ്. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേണിനെതിരെ അദ്ദേഹം തിരിച്ചെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.