"ഞങ്ങൾ യമാലിനെ സൂക്ഷിച്ചിരുന്നു, അത്രയും പ്രധാനപ്പെട്ട താരമായി മാറി ലാമിന്: ഹാൻസി ഫ്ലിക്ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്തിരുന്നു ബാഴ്‌സിലോണ. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ മുൻപിൽ നിൽക്കുന്ന കളിക്കാരനാണ് യുവ സ്പാനിഷ് താരം ലാമിന് യമാൽ. ബയേൺ മ്യുണിക്കിനെതിരെ ഒരു അസിസ്റ്റും കൂടെ നേടിയതോടെ ഈ സീസണിൽ ബാഴ്‌സയ്ക്ക് വേണ്ടി അഞ്ച് ഗോളുകളും ഏഴു അസിസ്റ്റുകളും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ലയണൽ മെസിയുടെ പകരക്കാരനായിട്ടാണ് പലരും അദ്ദേഹത്തെ കാണുന്നത്. ലാമിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാഴ്‌സിലോണ പരിശീലകനായ ഹാൻസി ഫ്ലിക്ക്. ഒരിക്കലും മറക്കാനാവാത്ത പ്രകടനമാണ് അദ്ദേഹം ടീമിൽ കാഴ്ച വെക്കുന്നത് എന്നാണ് പരിശീലകൻ അഭിപ്രായപ്പെടുന്നത്.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

“ബയേണിനെതിരെയുള്ള യമാലിന്റെ പ്രകടനം മനോഹരവും മികച്ചതുമായിരുന്നു. ഞാൻ ആഗ്രഹിച്ച ഒരു കാര്യം അൽഫോൺസോ ഡേവിസിനെ പ്രസ് ചെയ്യുക എന്നുള്ളതായിരുന്നു. കാരണം അദ്ദേഹം ആക്രമണം ആരംഭിച്ചാൽ അത് വളരെയധികം അപകടകരമാണ്. ഡേവിസിനെ പ്രസ്സ് ചെയ്യുന്ന കാര്യം വളരെ നല്ല രൂപത്തിലാണ് യമാൽ കൈകാര്യം ചെയ്തത്”

ഹാൻസി ഫ്ലിക്ക് തുടർന്നു:

“അദ്ദേഹത്തിന്റെ ഡിഫൻസിവ് വർക്ക് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ബയേൺ താരങ്ങൾ യമാലിനെ വളരെയധികം സൂക്ഷിച്ചിരുന്നു. അതുതന്നെ താരത്തിന് ലഭിക്കുന്ന ഒരു ബഹുമതിയാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോൾ തന്നെ യമാൽ മറികടന്നു കഴിഞ്ഞു ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.

ഇന്ന് ലാലിഗയിൽ തീപാറുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സിലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 12.30 നാണ് നടക്കുന്നത്.