ലാലീഗയില്‍ റയല്‍ മാഡ്രിഡിന്റെ ഒന്നൊന്നര തിരിച്ചുവരവ്: ഡിപ്പോര്‍ട്ടീവോയെ തോല്‍പ്പിച്ചത് ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്ക്: ഇരട്ട ഗോളുകളുമായി റൊണാഡോയും ബെയ്‌ലും

ലാലീഗയില്‍ തിരിച്ചടി നേരിട്ട് വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്ന റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോയ്‌ക്കെതിരേ അമ്പരപ്പിക്കുന്ന ജയം സ്വന്തമാക്കി. ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോയെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ മുക്കിയത്. നാച്ചോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗെരത് ബെയ്ല്‍ എന്നിവര്‍ മാഡ്രിഡിനായി ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ലൂക്കാ മോഡ്രിച്ചും ലക്ഷ്യം കണ്ടു.

അഡ്രിയാന്‍ ലോപ്പസാണ് ഡിപ്പോര്‍ട്ടീവോയുടെ ഗോള്‍ നേടിയത്. മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയ റയല്‍ മാഡ്രിഡ് പിന്നീട് ഡിപ്പോര്‍ട്ടീവോ പോസ്റ്റില്‍ ഗോളുകള്‍ നിറക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും ബെയ്‌ലും ഫോമിലേക്കെത്തിയതാണ് റയല്‍ മാഡ്രിഡിന്റെ ജയത്തില്‍ നിര്‍ണായകമായത്.

തുടര്‍ സമനിലകളും തോല്‍വികളുമായി നട്ടം തിരിഞ്ഞിരുന്ന റയല്‍ മാഡ്രിഡിന് ഇന്നത്തെ ഉഗ്രന്‍ ജയം പുതിയ ആത്മവിശ്വാസം നല്‍കും. മത്സരത്തില്‍ റൊണാള്‍ഡോയുടെ മുഖത്തിന് പരിക്കേറ്റു.

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോ തൃപ്തനല്ലെന്നും മാനേജ്‌മെന്റുമായി പ്രശ്‌നത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട് താരം മാനേജ്‌മെന്റുമായി ഉടക്കിലാണെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇരട്ട ഗോളിലൂടെ റൊണാള്‍ഡോ വീണ്ടും ഫോമിലേക്കുയര്‍ന്നത്.