ഇതാണ് സിഫ്‌നിയോസ് പുറത്തായതിന് പിന്നിലെ കാരണം

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും മാര്‍ക്ക് സിഫ്‌നിയോസിനെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെ കാരണം പരിശീലകന്‍ ഡേവിഡ് ജയിംസുമായുളള അഭിപ്രായ വ്യത്യാസമെന്ന് സൂചന. സിഫ്‌നിയോസിനേക്കാള്‍ ജയിംസ് ടീമില്‍ പ്രഥമ സ്‌ട്രൈക്കറായി ഇയാന്‍ ഹ്യൂമിനെ പരിഗണിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.

നേരത്തേ ഒരു വിദേശ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും അതു ബെര്‍ബറ്റോവാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. ബള്‍ഗേറിയന്‍ താരം ഫോമിലല്ലാത്തതായിരുന്നു ഇത്തരമൊരു അഭ്യൂഹത്തിന് വഴിച്ചവെച്ചത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് സിഫ്‌നിയോസുമായുള്ള കരാര്‍ ഒഴിവാക്കാന്‍ മാനേജ്‌മെന്റും താരവും പരസ്പര ധാരണയില്‍ എത്തുകയായിരുന്നു.

ഈ സീസണില്‍ പന്ത്രണ്ടു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ഡച്ച് താരം നാലു ഗോളും ഒരു അസിസ്റ്റും ടീമിനായി നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ടോപ് സ്‌കോറിലൊരാളായ സിഫ്‌നിയോസ് ടീം വിടാനുള്ള സാഹചര്യത്തെക്കുറിച്ച് കൃത്യമായ വിശദാംശങ്ങള്‍ പുറത്ത് വരുന്നതേയുള്ളു.

ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ നേരത്തെ രാജിവെച്ചിരുന്നു. അതുമായി ഇതിനു ബന്ധമുണ്ടെന്നും സൂചനകളുണ്ട്. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് മാത്രമാണ് ടീം മാനേജ്മെന്റ് പ്രതികരിച്ചത്.

Read more

കഴിഞ്ഞ ആഴ്ച്ചയാണ് റെനെ മ്യൂലന്‍സ്റ്റീനെ പരിശീലക സ്ഥാനത്ത് നിന്നും ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്. പകരെ ഡേവിഡ് ജയിംസിനെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനാക്കിയത്. ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെതിരേയും നായകന്‍ സന്ദേഷ് ജിങ്കനെതിരെയും കഴിഞ്ഞ ദിവസം റെനെ ആഞ്ഞടിച്ചിരുന്നു.