ജർമനിക്ക് വേണ്ടിയുള്ള എന്റെ അവസാന മത്സരം ഞാൻ കളിച്ച് കഴിഞ്ഞു, ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാൻ പോകുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർ താരം; നിരാശയിൽ ആരാധകർ

2024 യൂറോ കപ്പ് ടൂർണമെന്റിന് ശേഷം തന്റെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുള്ള വിരമിക്കലിനെ കുറിച്ച് സൂചന നൽകി ജർമൻ താരം തോമസ് മുള്ളർ. ജൂലൈ അഞ്ചിന് സ്റ്റുഡ്ഗാർട്ടിലെ എംഎച്ച്പി അറീനയിൽ വെച്ച് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ജർമ്മനി സ്പെയിനിനോട് 2-1 എന്ന സ്കോറിന് പരാജയപെട്ടു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51 ആം മിനുട്ടിൽ സ്പെയിനിന്റെ ഡാനി ഓൾമോ സമനില തകർത്ത് ഗോൾ നേടിയ മത്സരത്തിൽ 89 ആം മിനുട്ടിൽ ജർമനിയുടെ ലെവർകൂസൻ താരം നേടിയ ഗോളിൽ ജർമ്മനി സമനില നേടി.

തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിന്റെ 119 ആം മിനുട്ടിൽ സ്പെയിനിന്റെ മൈക്കൽ മെറിനോ ആതിഥേയരുടെ ഹൃദയം തകർത്ത് വിജയ ഗോൾ നേടി. 52 ശതമാനം ബോൾ പൊസഷനും 84 ശതമാനം പാസ് കൃത്യതയും നിലനിർത്തിയ ജർമ്മനിക്ക് എട്ട് മഞ്ഞക്കാർഡ് ലഭിച്ചു. ലക്ഷ്യത്തിലേക്കുള്ള അഞ്ച് ഷോട്ടുകളും രണ്ട് ഓഫ്‌സൈഡുകളും അഞ്ച് കോർണറുകളും അവർക്ക് ഉണ്ടായിരുന്നു. അധികസമയത്തിൻ്റെ അവസാന മിനിറ്റുകളിൽ സ്‌പെയിനിൻ്റെ റൈറ്റ് ബാക്ക് ഡാനി കാർവയാലിന് ചുവപ്പ് കാർഡ് (രണ്ട് മഞ്ഞക്കാർഡ്) ലഭിച്ചു.

യൂറോ 2024-ൽ നിന്നുള്ള തകർപ്പൻ തോൽവിക്ക് ശേഷം, തോമസ് മുള്ളർ തന്റെ റിട്ടയർമെന്റിനെ കുറിച്ച് സ്കൈ സ്പോർട്ടിനോട് പറഞ്ഞു: “ജർമ്മനിയുമായുള്ള എൻ്റെ അവസാന മത്സരമായിരുന്നു ഇത്.” 2010ൽ ജർമ്മനിക്കായി സീനിയർ അരങ്ങേറ്റം കുറിച്ച മുള്ളർ, തൻ്റെ രാജ്യത്തിനായി 131 മത്സരങ്ങളിൽ നിന്ന് 45 ഗോളുകളും 41 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2014ൽ മുള്ളർ ജർമനിക്ക് വേണ്ടി ഫിഫ ലോകകപ്പും നേടി.

“ഈ ടീമിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, എല്ലാറ്റിനുമുപരിയായി ഒരു ജർമ്മൻകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങളോടൊപ്പം ആഹ്ലാദിക്കുകയും മികച്ച ആതിഥേയരാവുകയും ചെയ്ത എല്ലാവർക്കും നന്ദി. ഈ വികാരങ്ങൾ ഇനി നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് എടുക്കാം.” സ്പൈനിനെതിരായ തോൽവിയെത്തുടർന്ന് 2024 യൂറോയിൽ നിന്ന് ജർമ്മനി പുറത്തായതിന് ശേഷം തോമസ് മുള്ളർ വികാരനിർഭരമായ ഈ അടിക്കുറിപ്പോടെയാണ് മത്സരത്തിൻ്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ജർമ്മനി 1972, 1980, 1996 വർഷങ്ങളിൽ മൂന്ന് തവണ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്, 1976, 1992, 2008 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പായിരുന്നു. 1988, 2012, 2016 വർഷങ്ങളിൽ അവർ മൂന്നാം സ്ഥാനത്തെത്തി.