'എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല;' പടപൊരുതിയവര്‍ തളര്‍ന്നു; മമ്മൂട്ടിയുടെ പ്രതികരണത്തില്‍

കസബ വിവാദത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം വന്നതോടെ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പടപൊരുതിയ ആരാധകര്‍ തളര്‍ന്നു. കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച നടി പാര്‍വതിയെ മമ്മൂട്ടി ഫാന്‍സുകാര്‍ തെറിയഭിഷേകം നടത്തുകയും പോലീസ് ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് മമ്മൂട്ടിയുടെ പ്രതികരണം പുറത്തുവരുന്നത്.

പാര്‍വതി തന്നെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തരം വിഷയങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് താന്‍ അവരെ ഉപദേശിച്ചിരുന്നു. എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല.ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും എന്നാണ് മമ്മൂട്ടി വിശദികരണത്തില്‍ പറയുന്നത്. പ്രസിദ്ധരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ പലരും ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദങ്ങള്‍ക്ക് പിറകെ പോകുന്ന ശീലം തനിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. തനിക്ക് വേണ്ടി അഭിപ്രായം പറയാന്‍ ആരെയും നിയോഗിച്ചിട്ടില്ല. വിവാദങ്ങളല്ല മറിച്ച് അര്‍ത്ഥപൂര്‍ണമായ സംവാദങ്ങളാണ് കേരളത്തിന് ആവശ്യമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read more

തന്റെ അഭിപ്രായം വെളിപ്പെടുത്തിയതിന്റെ പേരില്‍ നടി പാര്‍വതിയെ മമ്മൂട്ടി ഫാന്‍സുകാര്‍ കൂട്ടം ചേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ആക്രമിച്ചിട്ടും മമ്മൂട്ടി പ്രതികരിക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമായിരുന്നു. നടി പാര്‍വതിയുടെ പരാതിയില്‍ ഇന്നലെ വടക്കഞ്ചേരി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തതോടെ പ്രതികരിക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിതനാവുകയായിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും സൈബര്‍ സെല്‍ പോലീസ് സൂചിപ്പിച്ചിരുന്നു.