ആ തെറ്റ് ആവര്‍ത്തിക്കരുത്!

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും തിരിച്ചടിയായതിന്റെ ആശങ്കയില്‍ 2025ല്‍ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ മുന്നണി. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയമാനങ്ങളേറെ ഉണ്ടാകുന്നത് അവിടെ നിതീഷ് കുമാറിന്റെ കസേരകളി നിര്‍ണായകമാകുമെന്നത് കൊണ്ടാണ്. നിലവില്‍ ബിജെപിയ്‌ക്കൊപ്പം ഭരിക്കുന്ന നിതീഷ് കുമാര്‍ നേരത്തെ ഇന്ത്യ മുന്നണിയുടെ ആദ്യ കാല രൂപം മഹാഗഡ്ബന്ധനൊപ്പം മല്‍സരിച്ചും പിന്നീട് എന്‍ഡിഎയിലേക്ക് ചാടിയും തിരിച്ചു ചാടിയുമൊക്കെയാണ് കസേരയില്‍ ഉറച്ചിരുന്നത്. സീറ്റ് കൂടുതല്‍ നേടിയ ഒറ്റകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി സഖ്യത്തിന് വേണ്ടി നിതീഷിന് മുഖ്യമന്ത്രി പദം വിട്ടുനല്‍കിയ ചരിത്രവമുണ്ട്. 2020ല്‍ ബിജെപിയ്ക്ക് ഒപ്പം മല്‍സരിച്ച് സര്‍ക്കാരുണ്ടാക്കിയ നിതീഷ് 2022ല്‍ എന്‍ഡിഎ വിട്ടു മഹാഗഡ്ബന്ധനിലേക്ക് ചേക്കേറി. പക്ഷേ കാലാവധി തീരും മുമ്പേ കുര്‍സി കുമാര്‍ എന്ന് പേര് കേട്ട നിതീഷ് കുമാറും ജെഡിയുവും ബിജെപിയ്‌ക്കൊപ്പം ചാടി നിയമസഭാ കാലാവധി തീരുമുമ്പേ മഹാഗഡ്ബന്ധന്റെ കെട്ടുപൊട്ടിച്ചു എന്‍ഡിഎ സര്‍ക്കാരുണ്ടാക്കി.

Read more

2024ലെ ഈ ചാട്ടം ലോക്‌സഭ തിരഞ്ഞെടുപ്പിലടക്കം സീറ്റ് വിഷയത്തില്‍ ബിഹാറിലെ മുന്‍നിര പാര്‍ട്ടിയെ ബിജെപിയ്ക്ക് മുന്നില്‍ ചെറുതാക്കിയെങ്കിലും നിതീഷ് കുമാര്‍ ഇനി എന്‍ഡിഎയ്‌ക്കൊപ്പം ഉറച്ചെന്ന നിലപാട് പാടി. പക്ഷേ പറയുന്നത് നിതീഷ് ആയത് കൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും ഒരു മറുകണ്ടം ചാടല്‍ ഏവരും പ്രതീക്ഷിക്കുന്നുണ്ട്. ബിഹാറില്‍ ഇപ്പോള്‍ നിയമസഭയില്‍ ജെഡിയുവിനേക്കാള്‍ സീറ്റുണ്ട് ബിജെപിയ്ക്ക്, ലോക്‌സഭയില്‍ രണ്ട് കൂട്ടര്‍ക്കും 12 എംപിമാര്‍ വീതവുമുണ്ട്. ഒറ്റയ്‌ക്കൊരു ഭരണമാണ് ബിഹാറില്‍ ബിജെപിയുടെ ലക്ഷ്യം. കാലങ്ങള്‍ ഒഡീഷ ഭരിച്ച നവീന്‍ പട്‌നായിക് ബിജെപിയോട് മൃദുസമീപനമെടുത്ത് പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരാതെ നിന്ന് ഒടുവില്‍ ഒഡീഷ ബിജെപി കൊണ്ടുപോയത് കണ്ടുനിന്ന പോലെയൊരവസ്ഥ നിതീഷിന് ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്.