ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

രണ്ടര പതിറ്റാണ്ടിലേറെയായി തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഒഡീഷയില്‍ അരികുവല്‍ക്കരിക്കപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പോരാട്ടത്തിലാണ്. നവീന്‍ പട്‌നായിക് 24 കൊല്ലം അടക്കി പിടിച്ചു ഭരിച്ച ഒഡീഷ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൊണ്ടുപോയതോടെ രാഷ്ട്രീയത്തില്‍ ബിജെഡി യുഗം പ്രതിപക്ഷത്തേക്ക് മാറിയതോടെയാണ് കോണ്‍ഗ്രസ് ബിജെപിയെ എതിരിടാന്‍ പ്രതിപക്ഷത്ത് കോപ്പുകൂട്ടുന്നത്. ഒഡീഷയിലെ ക്രമസമാധാന നിലയിലെ തകര്‍ച്ചയും കുറ്റകൃത്യങ്ങള്‍ പെരുകുന്നതും ചൂണ്ടിക്കാണിച്ചാണ് തെരുവില്‍ ബിജെപിയെ നേരിടാന്‍ സംഘടന സംവിധാനത്തെ ശക്തമാക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് തെരുവില്‍ ഇറങ്ങുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉണ്ടായ വര്‍ധന ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ മോഹന്‍ ചരണ്‍ മാഞ്ചി സര്‍ക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട് പാര്‍ട്ടി ഇപ്പോള്‍ സംഘടനാതലത്തില്‍ പുനരുജ്ജീവനത്തിന് തുടക്കം കുറിക്കാന്‍ ശ്രമിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം വര്‍ധിക്കുന്നതിനെതിരെ നാരീ സത്യാഗ്രഹ് എല്ലാ ജില്ലകളിലും നടത്താനുള്ള ആഹ്വാനവും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. 1999ലെ ഒരു കൂട്ടബലാല്‍സംഗമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒഡീഷയില്‍ താഴെ വീഴുന്നതിന് പ്രധാന കാരണമായത്. ഇന്ന് അതേ സ്ത്രീ സുരക്ഷ വിഷയം ഉന്നയിച്ച് രാഷ്ട്രീയമായി കരുത്താര്‍ജ്ജിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.