ഭരണഘടന - സുപ്രീം കോടതി, നേതാക്കളെ കൊണ്ട് പൊറുതിമുട്ടി പങ്കപ്പാടില്‍ ബിജെപി

സുപ്രീം കോടതി വിധികള്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കും തിരിച്ചടിയാകുമ്പോള്‍ കോടതിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത് തിരിച്ചടിക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇറങ്ങുന്നു. ഒളിഞ്ഞും തെളിഞ്ഞും ആദ്യം ഭരണഘടന പദവികളില്‍ ഇരിക്കുന്നവര്‍ സുപ്രീം കോടതി നടപടികളെ ചോദ്യം ചെയ്യുന്നു. ബിജെപിയുടെ മുന്‍നിര നേതാക്കള്‍ മൗനം പാലിക്കുമ്പോള്‍ വേട്ടയ്ക്കായി പാര്‍ട്ടിയ്ക്കായി സ്ഥിരം പോരിന് ഇറങ്ങുന്ന വിവാദ മുഖങ്ങള്‍ പരമോന്നത നീതിപീഠത്തിനെതിരെ ജനങ്ങളെ തിരിക്കാന്‍ കോപ്പുകൂട്ടുന്നു. ഒടുവില്‍ പ്രതിപക്ഷമടക്കം ഏവരും ഒന്നായി വിമര്‍ശനത്തിനും കടന്നാക്രമണത്തിനും ഇറങ്ങിയപ്പോള്‍ പിടിച്ചുനില്‍ക്കാനായി ബിജെപി തങ്ങളുടെ പോരാളികളെ തള്ളിക്കളയുന്നു. കോടതിയലക്ഷ്യ നടപടികള്‍ തലയ്ക്ക് മുകളിലെത്തുമെന്ന് കണ്ടപ്പോള്‍ എംപിയായ നിഷികാന്ത് ദുബേയേയും ഉത്തര്‍പ്രദേശിലെ ബ്രാഹ്‌മിണ മുഖം ദിനേശ് ശര്‍മ്മയേയും ബിജെപി ദേശീയ അധ്യക്ഷന്‍ തള്ളിപ്പറഞ്ഞു.

Read more

താക്കീത് നല്‍കി ഇരുവരേയും ഒതുക്കിയെങ്കിലും ബിജെപി എംപിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും എതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി തേടി അറ്റോര്‍ണി ജനറലിന് അഭിഭാഷകരുടെ കത്തുകള്‍ എത്തി തുടങ്ങിയതോടെ ബിജെപി വീണ്ടും പ്രതിസന്ധിയിലായി. അവസരം കൃത്യമായി മനസിലാക്കിയ കോണ്‍ഗ്രസാകട്ടെ വിഷയത്തില്‍ കൂടുതല്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമവും തുടങ്ങി. ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളുടെ ‘മുന്നറിയിപ്പ്’ എന്നാണ് നിഷികാന്ത് ദുബെയുടെ സുപ്രീം കോടതിയ്ക്ക് എതിരായ പരാമര്‍ശങ്ങളെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിശേഷിപ്പിച്ചത്.ജുഡീഷ്യറിക്കെതിരെ ബിജെപി ‘ഒരു പോര്‍മുഖം തുറക്കുന്നു’ എന്ന് പവന്‍ ഖേരയും ആരോപിച്ചു.