ഇനി ജുഡീഷ്യറി? സുപ്രീം കോടതിയെ 'ചട്ടം പഠിപ്പിക്കാന്‍' കാവി കാലാള്‍പ്പട!

ഇനി ജുഡീഷ്യറിയെ ചട്ടം പഠിപ്പിക്കാം എന്ന നിലയ്ക്കാണ് ബിജെപി ഭരണകൂടം സുപ്രീം കോടതി വിധിക്കെതിരായി പട ഒരുക്കം നടത്തുന്നത്. ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരുപ്പുറച്ചവരാണ് സുപ്രീം കോടതി വിധിക്കെതിരെ പാര്‍ലമെന്റിന്റെ പേര് പറഞ്ഞു അമിതാധികാര പ്രയോഗമെന്നെല്ലാം വ്യാഖ്യാനങ്ങളുണ്ടാക്കുന്നത്. തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ വന്ന സുപ്രീം കോടതി വിധിക്കെതിരെ ആദ്യം രംഗത്ത് വന്നത് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ്. ബിജെപിയുടെ കേന്ദ്രഭരണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദം ആസ്വദിച്ച ഗോവയിലെ ബിജെപി നേതാവും ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് ആര്‍ലേക്കര്‍. ബിഹാര്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണറായും അതിന് മുമ്പ് ഗോവയില്‍ ബിജെപിയുടെ കാര്യക്കാരനായും മന്ത്രിയായുമെല്ലാം പ്രവര്‍ത്തിച്ച രാജേന്ദ്ര ആര്‍ലേക്കറാണ് സുപ്രീം കോടതി വിധിയെ കേരള ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് ചോദ്യം ചെയ്തത്. പിന്നാലെ പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള പലരും ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായം പറഞ്ഞെങ്കിലും സുപ്രീം കോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്യാന്‍ ബിജെപിയുടെ പലനേതാക്കളും ഒന്നു മടിച്ചു. പക്ഷേ അണിയറയില്‍ കോടതിയെ വെല്ലുവിളിക്കാന്‍ കാര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ഭരണഘടന സ്ഥാനങ്ങളിലിരിക്കുന്ന ഓരോരുത്തരായി സുപ്രീം കോടതിയെ ചോദ്യം ചെയ്യാന്‍ ഇറങ്ങി. രാഷ്ട്രപതിയ്ക്ക് സമയപരിധി നിശ്ചയിച്ചതിന് സുപ്രീം കോടതിയെ ചോദ്യം ചെയ്ത് ഗവര്‍ണര്‍മാര്‍ക്ക് പിന്നാലെ ഉപരാഷ്ട്രപതിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകള്‍ പാസാക്കുന്നതിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി വന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ജുഡീഷ്യറിയെ വിമര്‍ശിച്ചു രംഗത്തുവരുന്നത്. രാഷ്ട്രപതി എന്ത് ചെയ്യണമെന്ന് കോടതികള്‍ നിര്‍ദ്ദേശിക്കുന്ന ഒരു സാഹചര്യം നമുക്ക് ഉണ്ടാകാന്‍ പാടില്ലെന്നാണ് രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി പറഞ്ഞത്. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 ഒരു ആണവ മിസൈലായി ജനാധിപത്യ ശക്തികള്‍ക്കെതിരെ 24 മണിക്കൂറും ജുഡീഷ്യറിയുടെ പക്കല്‍ ഉണ്ടെന്നതാണ് ധന്‍ഖറിന്റെ ആകുലത. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ജുഡീഷ്യറിയ്ക്ക് നേരെയുള്ള ആക്രമണത്തിന്റെ കെട്ട് ധന്‍ഖാര്‍ പൊട്ടിച്ചത്.