പാര്‍ലമെന്റില്‍ ഉയര്‍ന്നുപൊങ്ങി പ്രതിപക്ഷ സ്വരം; രാഹുലിന്റെ പ്രസംഗത്തിന് തടയിടാന്‍ മോദി, ഷാ, രാജ്‌നാഥ്, സോഷ്യല്‍ മീഡിയയില്‍ നദ്ദ; ഹിന്ദു വികാരമിളക്കാന്‍ ബിജെപിയുടെ കൈ-മെയ് മറന്ന പോരാട്ടത്തിലും വീഴാതെ ഇന്ത്യ മുന്നണി

പാര്‍ലമെന്റില്‍ പ്രതിപക്ഷ സ്വരം ശക്തമായി ഉയരുമ്പോള്‍ തടയാന്‍ ബഹളം വെച്ചിട്ടും കാര്യമില്ലെന്ന് മനസിലാക്കി ബിജെപി നേതാക്കള്‍ ഓരോരുത്തരായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ നേരിടുന്ന കാഴ്ച. ലോക്‌സഭയില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തരംഗം തീര്‍ക്കുമ്പോള്‍ രണ്ട് തവണയാണ് പ്രസംഗത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുന്നേറ്റത്. മൃഗീയ ഭൂരിപക്ഷത്തില്‍ രണ്ട് തവണ രാജ്യം ഭരിച്ച ബിജെപി കഴിഞ്ഞ തവണയെല്ലാം പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി പരിഹസിച്ചാണ് പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുത്തിരിന്നതെങ്കില്‍ ഇക്കുറി കൈമെയ് മറന്നാണ് രാഹുലിന്റെ പ്രസംഗത്തിന് തടയിടാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങിത്. മോദിയ്ക്ക് പുറമേ അമിത് ഷായും രാജ്‌നാഥ് സിങുമെല്ലാം രാഹുലിനെ വീഴ്ത്താന്‍ രംഗത്തിറങ്ങി. ഹിന്ദു വികാരം ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അധിക്ഷേപിച്ചുവെന്ന ഒരു തൊടുന്യായം മാത്രമാണ് ഇക്കുറി ആയുധമായി ബിജെപിയ്ക്ക് കിട്ടിയത്. അത് പരമാവധി മുതലെടുക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ ഗാന്ധി തന്നെ ബിജെപി ആക്ഷേപത്തിന്റെ മുന അതേ നാണയത്തില്‍ ഒതുക്കി കളഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിക്കും ആര്‍എസ്എസിനും പങ്കുണ്ടെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലെ രൂക്ഷ വിമര്‍ശനമാണ് ഇന്നത്തെ പാര്‍ലമെന്റിലെ കോലാഹലത്തിന് ഹേതുവായത്. ഭരണഘടനയുടെ പകര്‍പ്പുയര്‍ത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ഒപ്പം പരമശിവന്‍, യേശുക്രിസ്തു, ഗുരു നാനാക് സിംഗ്, പ്രവാചകന്‍ മുഹമ്മദ് നബി എന്നിവരുടെയടക്കം മതപരമായ അടയാളങ്ങളും ചില ഫോട്ടോകളുമായാണ് രാഹുല്‍ ഗാന്ധി പ്രസംഗം പൂര്‍ത്തിയാക്കിയത്. ബിജെപിക്കും അതിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആര്‍എസ്എസിനുമെതിരെ രൂക്ഷമായ ആക്രമണം നടത്തിയ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ എല്ലാ ഹിന്ദുക്കളെയും ബിജെപിയും ആര്‍എസ്എസും പ്രതിനിധീകരിക്കുന്നില്ല എന്ന് കൂടി വ്യക്തമാക്കി. രാഹുലിന്റെ വാക്കുകളിങ്ങനെ.

‘നമ്മുടെ മഹാന്മാര്‍ അഹിംസയെക്കുറിച്ചാണ് സംസാരിച്ചത് എന്നാല്‍ ഹിന്ദുക്കള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ വെറുപ്പിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്… ആപ് ഹിന്ദു ഹോ ഹി നഹിന്‍ (നിങ്ങള്‍ ഹിന്ദുവല്ല)..

എന്നാല്‍ ബിജെപിയ്‌ക്കെതിരെ പറഞ്ഞത് എല്ലാ ഹിന്ദുക്കള്‍ക്കുമെതിരെ എന്ന് വരുത്തി തീര്‍ക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും രാജ്‌നാഥ് സിങും സഭയില്‍ ശ്രമിച്ചത്. എല്ലാ ഹിന്ദുക്കളേയും അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് പറഞ്ഞാണ് നരേന്ദ്രമോദി തിരിച്ചടിക്കാന്‍ ശ്രമിച്ചത്. നരേന്ദ്രമോദിയും ബിജെപിയും ആര്‍എസ്എസും എന്നാല്‍ മുഴുവന്‍ ഹിന്ദു സമുദായമല്ലെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്.

ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്ന രാഹുല്‍ ഗാന്ധി മറുപടി നല്‍കിയതോടെ രാഹുല്‍ സഭാ നിയമം ലംഘിക്കുന്നുവെന്ന് പറഞ്ഞാണ് അമിത് ഷാ രംഗത്ത് വന്നത്. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും പറഞ്ഞു.

ഭയക്കരുത് ഭയക്കരുതെന്ന് പറഞ്ഞു ബിജെപി നേതാക്കളെ നേരിട്ട രാഹുല്‍ ഗാന്ധി പരമശിവന്റെ അഭയമുദ്ര ചിഹ്നം ഉയര്‍ത്തിക്കാട്ടി വിശദീകരണവും നല്‍കി. അഭയ മുദ്ര’ കോണ്‍ഗ്രസിന്റെ പ്രതീകമാണെന്നും അത് സുരക്ഷിതത്വത്തിന്റെ അടയാളമാണെന്നും അത് ഭയം അകറ്റുകയും ചെയ്യുമെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് അഭിമുഖത്തില്‍ താന്‍ ബയോളജിക്കല്‍ അല്ലെന്ന് പറഞ്ഞ നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി ദൈവവുമായി നേരിട്ട് ബന്ധമുള്ളത് പ്രധാനമന്ത്രിക്കാണെന്ന് പരിഹസിച്ചു. ഗാന്ധിജിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് ഒരു സിനിമയെന്ന് മോദി പറഞ്ഞു. ഇതിനെക്കാള്‍ വലിയ അജ്ഞതയുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. ഈ രാജ്യം അഹിംസയുടേതാണ്, ഭയത്തിന്റേതല്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അയോധ്യയടങ്ങുന്ന ഫൈസാബാദില്‍ ജയിച്ചു കയറിയ സമാജ് വാദി പാര്‍ട്ടി എംപി അവധേഷ് പ്രസാദിന് പ്രസംഗത്തിനിടയില്‍ കൈ നല്‍കിയതും ശ്രദ്ധേയമായിരുന്നു.

രാഹുല്‍ ഗാന്ധിയ്ക്ക് പ്രതിപക്ഷ നിരയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ലഭിയ്ക്കുന്ന വമ്പിച്ച സ്വീകാര്യതയും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഉയര്‍ത്തിയ വേലിയേറ്റവും ബിജെപിയെ ഞെട്ടിച്ചുവെന്നതിന്റെ സൂചനയായിരുന്നു മോദിയും ഷായും രാജ്‌നാഥ് സിങും അടക്കം ലോക്‌സഭയില്‍ രാഹുലിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ ഹിന്ദുത്വ വികാരം ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയതും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അക്രമകാരികള്‍ എന്ന് വിശേഷിപ്പിച്ചതിന് എല്ലാ ഹിന്ദുക്കളോടും രാഹുല്‍ ഗാന്ധി ഉടന്‍ മാപ്പ് പറയണമെന്നാണ് നഡ്ഡയുടെ ആവശ്യം. ഇതേ വ്യക്തി തന്നെയാണ് വിദേശ നയതന്ത്രജ്ഞരോട് ഹിന്ദുക്കള്‍ തീവ്രവാദികളാണെന്ന് പറഞ്ഞതെന്നും ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം പരത്തുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ആദ്യ ദിവസം മോശം ഷോ എന്നാണ് നഡ്ഡയുടെ എക്‌സ് പ്ലാറ്റ്‌ഫോമിലെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ പോസ്റ്റ്.