രണ്ടര പതിറ്റാണ്ടിലേറെയായി തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഒഡീഷയില്‍ അരികുവല്‍ക്കരിക്കപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പോരാട്ടത്തിലാണ്. നവീന്‍ പട്‌നായിക് 24 കൊല്ലം അടക്കി പിടിച്ചു ഭരിച്ച ഒഡീഷ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൊണ്ടുപോയതോടെ രാഷ്ട്രീയത്തില്‍ ബിജെഡി യുഗം പ്രതിപക്ഷത്തേക്ക് മാറിയതോടെയാണ് കോണ്‍ഗ്രസ് ബിജെപിയെ എതിരിടാന്‍ പ്രതിപക്ഷത്ത് കോപ്പുകൂട്ടുന്നത്. ഒഡീഷയിലെ ക്രമസമാധാന നിലയിലെ തകര്‍ച്ചയും കുറ്റകൃത്യങ്ങള്‍ പെരുകുന്നതും ചൂണ്ടിക്കാണിച്ചാണ് തെരുവില്‍ ബിജെപിയെ നേരിടാന്‍ സംഘടന സംവിധാനത്തെ ശക്തമാക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് തെരുവില്‍ ഇറങ്ങുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉണ്ടായ വര്‍ധന ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ മോഹന്‍ ചരണ്‍ മാഞ്ചി സര്‍ക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട് പാര്‍ട്ടി ഇപ്പോള്‍ സംഘടനാതലത്തില്‍ പുനരുജ്ജീവനത്തിന് തുടക്കം കുറിക്കാന്‍ ശ്രമിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം വര്‍ധിക്കുന്നതിനെതിരെ നാരീ സത്യാഗ്രഹ് എല്ലാ ജില്ലകളിലും നടത്താനുള്ള ആഹ്വാനവും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. 1999ലെ ഒരു കൂട്ടബലാല്‍സംഗമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒഡീഷയില്‍ താഴെ വീഴുന്നതിന് പ്രധാന കാരണമായത്. ഇന്ന് അതേ സ്ത്രീ സുരക്ഷ വിഷയം ഉന്നയിച്ച് രാഷ്ട്രീയമായി കരുത്താര്‍ജ്ജിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവെന്നും 2024ന് ശേഷമുള്ള ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ബലാല്‍സംഗകേസുകളില്‍ ഈ വര്‍ഷം 8 ശതമാനം വര്‍ധനവുണ്ടായതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3054 കേസുകളാണെന്നും വ്യക്തമാക്കുന്ന രേഖ പുറത്തുവന്നിരുന്നു. ഇത് ഒഡീഷ നിയമസഭയില്‍ ലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുകയും ചെയ്തു. പിന്നാലെ സഭയില്‍ ബഹളം വെച്ചെന്നാരോപിച്ച് പാര്‍ട്ടിയുടെ 14 എംഎല്‍എമാരേയും ഒഡീഷ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സ്ത്രികള്‍ക്കെതിരായ ആക്രമണം ചെറുക്കാന്‍ പ്രത്യേക കമ്മിറ്റി വേണമെന്നാവശ്യപ്പെട്ട് സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാരേയാണ് സ്പീക്കര്‍ സുറമ പാദി മര്യാദയില്ലാതെ പെരുമാറി എന്ന് ആരോപിച്ച് സഭയില്‍ നിന്ന് പുറത്താക്കിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരേയും സസ്‌പെന്‍ഡ് ചെയ്തതോടെ ഒഡീഷയിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യാഴാഴ്ച നിയമസഭ പിക്കറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പോലീസുമായി രൂക്ഷമായ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഷേധ റാലികള്‍ എണ്ണത്തില്‍ കൂടിയതോടെ ഭരണകൂടം പ്രതികാര നടപടിയിലേക്ക് കടന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒഡീഷ പോലീസ് കലാപത്തിനും ആക്രമണത്തിനും കേസെടുത്തു. മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധിച്ച ഏവര്‍ക്കെതിരേയും കേസെടുത്തു പൊലീസ്. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇതോടെ വിഷയത്തില്‍ ശക്തമായി ബിജെപി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് തങ്ങളാണ് പ്രതിപക്ഷമെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്. നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിയ്ക്ക് 51 എംഎല്‍എമാരുണ്ടെങ്കിലും ഒഡീഷയില്‍ 24 കൊല്ലത്തെ ഭരണാവസാനത്തിനൊടുവില്‍ ബിജെഡി കിതയ്ക്കുകയാണ്. ഈ അവസരം മുതലെടുത്ത് തിരിച്ചുവരാനുള്ള കളമൊരുക്കുകയാണ് പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ്. തങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കാരണമായ അതേ വിഷയത്തിലൂടെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ വീണ്ടും ജനങ്ങളുടെ ഇടയില്‍ കരുത്തുറ്റതാക്കാനും സംഘടന ശക്തിപ്പെടുത്താനും കഴിഞ്ഞ മാസം തെരുവുകളിലടക്കം പോരാട്ട മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ദളിത് മുഖമായ ഭക്ത ചരണ്‍ ദാസിനെ പാര്‍ട്ടി സംസ്ഥാന തലപ്പത്ത് നിയമിച്ചു. ദാസിന് മുന്നിലുള്ള ദൗത്യം കോണ്‍ഗ്രസിന്റെ മനോവീര്യം പുനരുജ്ജീവിപ്പിക്കുക എന്നതും 2000 മുതല്‍ തുടര്‍ച്ചയായി ആറാമത്തെ തിരഞ്ഞെടുപ്പില്‍ വരെ ഒഡീഷയില്‍ പരാജയപ്പെട്ടു ഒതുങ്ങിപ്പോയ പാര്‍ട്ടിയെ തിരിച്ചുവരവിന്റെ പാതയില്‍ കൊണ്ടുവരിക എന്നതുമാണ്. ഇത്രയും പരാജയങ്ങളേറ്റ് വാങ്ങിയിട്ടും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മടിയുമില്ലാത്ത കോണ്‍ഗ്രസുകാരെ ഒത്തൊരുമിപ്പിച്ചു കൊണ്ടുപോവുക എന്നതാണ് ദാസിന് മുന്നിലെ വലിയ കടമ്പ. പക്ഷേ നിലവില്‍ ഒഡീഷയിലെ പൊലീസ് വേട്ടയാടല്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കിയെന്ന കാര്യമാണ് കോണ്‍ഗ്രസിന് സംഘടനാതലത്തില്‍ പ്രതീക്ഷ നല്‍കുന്നത്.