കര്‍ഷകദുരിതം: ജയസൂര്യ പറഞ്ഞതിനുമപ്പുറം

രണ്ടുമന്ത്രിമാരെ വേദിയിലിരുത്തിക്കൊണ്ട്് നടന്‍ ജയസൂര്യ കേരളത്തിലെ കാര്‍ഷിക മേഖലയെക്കുറിച്ച പറഞ്ഞകാര്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കൃഷിയെക്കുറിച്ച് വകുപ്പ് മന്ത്രിക്കും സര്‍ക്കാരിനും ഉള്ളതിനെക്കാള്‍ ആശങ്ക ഒരു ചലച്ചിത്രതാരത്തിനുണ്ടാവുക എന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ വസ്തുകള്‍ പരിശോധിക്കുമ്പോള്‍ ജയസൂര്യ പറഞ്ഞതിനും അപ്പുറമാണ് ഈ രംഗത്തെ വസ്തുതകള്‍ എന്ന് വെളിവാകുന്നു. കേരളത്തില്‍ ഏറ്റവും അധികവും ദുരിതവും ആശങ്കയും അനുഭവിക്കുന്നത് കാര്‍ഷിക സമൂഹം നെല്‍കര്‍ഷകരാണ് എന്നത് കറകളഞ്ഞ യഥാര്‍ത്ഥ്യമാണ്.

മലയാളിയുടെ ഏറ്റവും പ്രധാന ആഹാരം അരി തന്നെയാണ്. എന്നാല്‍ നെല്‍കൃഷിയാകട്ടെ സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. 2021 ല്‍ 2.02 ലക്ഷം ഹെ്ക്ടര്‍ സ്ഥലത്തായിരുന്നു നെല്‍കൃഷിയെങ്കില്‍ 2022-23 ല്‍ അത് 1.94 ലക്ഷം ഹെക്ടറിലേക്ക് കുറഞ്ഞു. എന്ന് വച്ചാല്‍ എണ്ണായിരം ഹെക്ടര്‍ നെല്‍കൃഷിയാണ് ഓരോ വര്‍ഷവും കേരളത്തില്‍ കുറയുന്നത്. കേരളത്തിലെ നെല്‍കൃഷിയുടെ 82 ശതമാനവും പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ്. സംസ്ഥാനത്ത് നിന്ന് ഒരു വര്‍ഷം 5.59 ലക്ഷം ടണ്‍ അരിയാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ നമ്മുടെ വാര്‍ഷിക ഉപഭോഗമാകട്ടെ ഇതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കാര്‍ഷിക വിളയായ നെല്ലും അതിന്റെ കൃഷിയും നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാരിന്റെ സഹായം കൂടിയേ കഴിയൂ. ഇവിടെയാണ് കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യ പറഞ്ഞതി്‌ന്റെ പൊരുള്‍ കിടക്കുന്നത്. 25000 നെല്‍ കര്‍ഷകര്‍ക്ക് 360 കോടി രൂപ സര്‍ക്കാരില്‍ നിന്നും കൊടുക്കാനുണ്ട്. അത് കഴിഞ്ഞ അഞ്ചരമാസമായി നല്‍കിയിട്ടില്ല. അതോടെ അവരുടെ ഓണം പട്ടിണിയിലായി. തിരുവോണത്തിന് മലയാളികളെ ഊട്ടാന്‍ വിയര്‍പ്പൊഴുക്കിയവര്‍ ആ ദിവസം പട്ടിണികിടക്കുന്നതിന്റെ വിരോധാഭാസമാണ് നടന്‍ മന്ത്രിമാരെ വേദിയിലിരുത്തിചൂണ്ടിക്കാണിച്ചത്.

2023 ജൂണ്‍ ആറ് വരെ 557 കോടി രൂപയാണ് നെല്ല് സംഭരിച്ചവകയില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുക്കാനുണ്ടായിരുന്നത്. ആഗസ്റ്റായപ്പോള്‍ 557 കോടി എന്നത് 360 കോടി രൂപയായി. സപ്്‌ളൈക്കോ വഴിയാണ് സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ 71000 കര്‍ഷകരാണ് നൈല്ലിന്റെ പണവും കാത്തിരുന്നത്. പലതവണ മുറവിളിയുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അനങ്ങിത്തുടങ്ങി. അവസാനം ആഗസ്റ്റ് മാസമായപ്പോള്‍ പണം ലഭിക്കാത്ത കര്‍ഷകരുടെ എണ്ണം 25000-30000 ആയി കുറഞ്ഞു. ഇവര്‍ക്കുള്ള 360 കോടി എപ്പോള്‍ നല്‍കുമെന്ന് യാതൊരു ഉറപ്പും സര്‍ക്കാര്‍ നല്‍കിയില്ല. 25000 നെല്‍കര്‍ഷകര്‍ തിരുവോണ ദിവസം ഉപവാസമിരിക്കുന്ന കാര്യം മാധ്യമങ്ങള്‍ പോലും കണ്ടില്ലന്ന് നടിച്ചു. അവസാനം ജയസൂര്യയെ പോലൊരു ജനപ്രിയ സിനിമാ നടന്‍ മന്ത്രിമാരെ വേദിയിലിരുത്തി ഇക്കാര്യ പരാമര്‍ശിച്ചപ്പോഴാണ് കേരളം ഈ വിഷയം അറിഞ്ഞത് തന്നെ.

സപ്ലൈക്കോ വഴി സംഭരിക്കുന്ന നെല്ലിന്റെ വില കാലതാമസം കൂടാതെ കര്‍ഷകന് ലഭ്യമാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് പി ആര്‍ എസ് അഥവാ പാഡി റെസീറ്റ് ഷീറ്റ്. കര്‍ഷകരില്‍ നിന്നും നെല്ല് ഏറ്റെടുക്കുന്ന വേളയില്‍ സപ്ലൈക്കോയില്‍ നിന്നും കര്‍ഷകന് നല്‍കുന്ന റെസീറ്റാണിത്. നെല്ലിന്റെ വിലയും, പണം കൈപ്പറ്റേണ്ട ബാങ്കിന്റെ വിവരങ്ങളും രസീതിലുണ്ടാകും. ഇത് നിശ്ചിത ബാങ്കുകളില്‍ ഹാജരാക്കുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് പണം ലഭിക്കും. ബാങ്കുകള്‍ക്ക് സര്‍ക്കാരാണ് പണം നല്‍കേണ്ടത്. എന്നാല്‍ 2023 ജൂണ്‍വരെ ബാങ്കുകള്‍ക്ക്‌സര്‍ക്കാര്‍ നല്‍കേണ്ട പണത്തില്‍ 1450 കോടി കുടിശിക വരുത്തി. ഇതോടെ ലോണ്‍ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായപ്പോഴാണ് സര്‍ക്കാര്‍ ബാങ്കുകള്‍ കുറയെങ്കിലും പണം നല്‍കിയത്.കഷ്ടപ്പെട്ട് നെല്‍കൃഷി ചെയ്ത് സര്‍ക്കാരിന് നെല്ലുകൊടുത്തുകഴിഞ്ഞാല്‍ പിന്നെ പണം വരുന്നതും നോക്കി കാലം കഴിക്കുക എന്ന ദുരിതമാണ് കര്‍ഷകര്‍ നേരിടുന്നത്.

പണം കിട്ടാന്‍ വൈകുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നം കര്‍ഷകര്‍ രണ്ടാമത് വിളയിറക്കില്ലഎന്നതാണ്. അങ്ങിനെയാണ് പല കര്‍ഷകരും പതിയെ പതിയെ നെല്‍കൃഷി ഉപേക്ഷിക്കുന്നത്.കേരളത്തില്‍ മൊത്തം കൃഷിഭൂമിയുടെ 7.69 ശതമാനം സ്ഥലത്താണ് നെല്‍കൃഷിയുള്ളത്. അതാകട്ടെ ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തില്‍ നിന്നും നെല്‍കൃഷി പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

( പരമ്പര തുടരും)