ബിജെപിയ്ക്കായി ആര്‍എസ്എസിന്റെ ഒളിപ്പോര്, നിതീഷിന്റെ പാളയത്തില്‍ പട; ആര്‍എസ്എസിന്റെ 'മിഷണ്‍ ത്രിശൂല്‍', ബിഹാറും ബംഗാളും വീഴുമോ കാവിയില്‍?

ബിജെപി വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയ നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം അവര്‍ക്ക് മുന്നേ കളത്തിലിറങ്ങിയത് ആര്‍എസ്എസ് ആയിരുന്നു. ഇക്കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും ഹരിയാനയില്‍ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് വിജയം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലുമെല്ലാംഅടിത്തട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞു നിന്നതാണ് ബിജെപിയുടെ വിജയരഹസ്യമായി മാറിയത്. ജനസംഘ കാലത്തിന് മുന്നേ തന്നെ ആര്‍എസ്എസ് തുടങ്ങിവെച്ച പ്രത്യയശാസ്ത്രമാണ് ബിജെപിയുടെ കെട്ടുറപ്പിന്റെ കാതല്‍. ആ ഫാസിസ്റ്റ് സമീപനങ്ങളില്‍ മതത്തിന്റെ മേമ്പൊടിയില്‍ വിദ്വേഷരാഷ്ട്രീയം കലര്‍ത്തിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇക്കാണുന്ന വളര്‍ച്ചയിലെത്തിയത്.

ആര്‍എസ്എസ് നയിക്കുന്ന വഴിയേ നീങ്ങുന്ന സ്വയം സേവകനായ മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയെടുക്കാന്‍ കാലങ്ങള്‍ നീണ്ടുനിന്ന അജ്ഞാത പ്രവര്‍ത്തനങ്ങളും കേഡര്‍ രീതിയുമെല്ലാം ആര്‍എസ്എസ് നല്ലവണ്ണം പ്രയോഗിച്ചിട്ടുണ്ട്. 2014ല്‍ ബിജെപി കൊയ്‌തെടുത്തതെല്ലാം 1991ല്‍ രഥം ഉരുട്ടിയെടുത്ത് ബാബ്‌റി പൊളിച്ചു കര്‍സേവകര്‍ ഉണ്ടാക്കിയെടുത്ത ധ്രുവീകരണ വിദ്വേഷ രാഷ്ട്രീയത്തിന്റെ ആകെത്തുകയാണ്. ഇപ്പോള്‍ ഒന്നിന് പുറകെ ഒന്നായി ഓരോ സംസ്ഥാനങ്ങളിലും ബിജെപി അധീശത്വം ഉറപ്പിക്കാന്‍ ആര്‍എസ്എസ് ആദ്യമേ ഇറങ്ങുന്ന കാഴ്ചയാണ് ഉണ്ടാവുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലടക്കം ബിജെപി വീണുപോയപ്പോള്‍ ആര്‍എസ്എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളുടെ ശ്രദ്ധകേന്ദ്രീകരിച്ചു വരും തിരഞ്ഞെടുപ്പില്‍. ആദ്യം ഹരിയാനയിലാണ് സംഘശക്തി ബിജെപയ്ക്കായി പോരിന് ഇറങ്ങിയത്. തുടര്‍ഭരണത്തിന്റെ ഭരണവിരുദ്ധ വികാരത്തില്‍ മുങ്ങിത്താന്നിരുന്ന ഹരിയാനയില്‍ ബിജെപിയെ ഹാട്രിക് വിജയത്തിലെത്തിക്കാന്‍ രഹസ്യ സര്‍വ്വേയും തിരുത്തല്‍ നടപടിയുമായി അടിത്തട്ടിലേക്ക് സംഘപ്രവര്‍ത്തകര്‍ ഇറങ്ങി. അവിടെ വിജയം കണ്ട അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയിലും ആര്‍എസ്എസ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തുടങ്ങി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 27 വര്‍ഷത്തെ ഗ്യാപ്പിന് ശേഷം ബിജെപിയെ ഭരണത്തിലെത്തിക്കാന്‍ മുക്കിന് മുക്കിന് രാഷ്ട്രീയ സ്വയം സേവക സംഘം യോഗത്തിന് ഇറങ്ങിയിരുന്നു. 50,000ല്‍ അധികം യോഗങ്ങള്‍ ഡല്‍ഹിയില്‍ നടത്തിയെന്നാണ് കണക്ക്. ഈ മൂന്നിടങ്ങളിലും ബിജെപിയുടെ രാഷ്ട്രീയ പ്രതിച്ഛായയും മോദിയെന്ന നേതാവിനെ അത്യുന്നതങ്ങളിലും പ്രതിഷ്ഠിക്കാനും ആര്‍എസ്എസ് ശാഖകള്‍ നടത്തിയ പങ്കപ്പാട് വലുതാണെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വിജയങ്ങളുടെ അവകാശവാദങ്ങളില്‍ നില്‍ക്കുന്ന ആര്‍എസ്എസ് ബിഹാറാണ് പുതിയതായി ലക്ഷ്യം വെച്ചിരിക്കുന്നത്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ തങ്ങളുടെ സഖ്യകക്ഷിയെങ്കിലും കസേരചാട്ടത്തില്‍ മിടുക്കനായ നിതീഷ് കുമാറിനെ ഒരു വശത്തിരുത്തി ഭൂരിപക്ഷം പിടിക്കാനിറങ്ങുന്ന ബിജെപിയ്ക്കായി കാര്യങ്ങളൊരുക്കുകയാണ് മിഷണ്‍ ത്രിശൂലിലൂടെ ആര്‍എസ്എസ്. ബിഹാറിനൊപ്പം പശ്ചിമ ബംഗാളിലും ആര്‍എസ്എസ് മിഷണ്‍ ത്രിശൂല്‍ എന്ന പേരില്‍ പ്രവര്‍ത്തന തന്ത്രങ്ങളിലേക്ക് കടന്നുകഴിഞ്ഞു. ‘മിഷന്‍ ത്രിശൂല്‍’ എന്ന ആര്‍എസ്എസ് ദൗത്യത്തിന് രഹസ്യാത്മക സ്വഭാവവുമുണ്ട്. രഹസ്യ സര്‍വേകളിലൂടെ അസംതൃപ്തരായ വോട്ടര്‍മാരെയും സംസ്ഥാനത്തെ പ്രധാന പ്രശ്നങ്ങളെയും തിരിച്ചറിഞ്ഞ് ബിജെപിയ്ക്ക് മുന്‍കരുതലെടുക്കാനുള്ള അവസരമൊരുക്കുകയാണ് ആദ്യ നയം. പ്രധാന പ്രശ്‌നങ്ങള്‍ വിലയിരുത്തി ബിജെപിക്കുള്ള തിരഞ്ഞെടുപ്പ് നേട്ടങ്ങളും അപകടസാധ്യതകളും വിശകലനം ചെയ്യുക എന്നതാണ് സംഘത്തിന്റെ മുഖ്യ ലക്ഷ്യം.

ആര്‍എസ്എസിന്റെ പ്രാദേശിക ശാഖകളിലൂടെ അതീവ രഹസ്യമായുള്ള സര്‍വേയാണ് മിഷണ്‍ ത്രിശൂലിന്റെ ആദ്യഭാഗം. ബിഹാറില്‍ സംഘപരിവാരങ്ങളെല്ലാം പ്രവര്‍ത്തനം ഏറ്റെടുത്ത് കഴിഞ്ഞു. ആര്‍എസ്എസ് ശാഖകളുടെ എണ്ണം ബീഹാറിലുടനീളം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും എട്ടുമാസത്തിനപ്പുറമുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെയ്തുകഴിഞ്ഞു. ബംഗാളിലാകട്ടെ മോഹന്‍ ഭാഗവത് നേരിട്ട് ഇറങ്ങി ഹിന്ദുക്കളെ ഉണര്‍ത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഹിന്ദു ഐക്യമാണേ്രത പശ്ചിമ ബംഗാളില്‍ വേണ്ടത്.

Read more

ബിഹാറിനെ വടക്കന്‍ ബിഹാര്‍, തെക്കന്‍ ബിഹാര്‍ എന്നിങ്ങനെ തിരിച്ച് ആര്‍എസ്എസ് തുടങ്ങിയ പണി നിതീഷ് കുമാര്‍ നേരത്തെ തന്നെ കണ്ടിട്ടുണ്ട്. ഒപ്പം നിര്‍ത്തി ബിജെപി ബജറ്റിലൂടെ തഴുകുമ്പോള്‍ അണ്ടര്‍ഗ്രൗണ്ടില്‍ ആര്‍എസ്എസ് കുഴിക്കുന്ന വാരിക്കുഴി നിതീഷ് കുമാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലേക്ക് ചാടിയായാലും കസേരയില്‍ ഉറച്ചിരിക്കാന്‍ മടിക്കാത്ത നിതീഷിനെ വീഴ്ത്താന്‍ ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ക്ക് കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. ഒഡീഷയിലും ത്രിപുരയിലുമെല്ലാം ദീര്‍ഘകാല സര്‍ക്കാരുകളെ വീഴ്ത്തിയതിന്റെ ആവേശത്തിലാണ് തങ്ങള്‍ക്ക് ഒറ്റയ്ക്ക് മെരുക്കാനാകാത്ത ബിഹാറിലും ബംഗാളിലും ആര്‍എസ്എസ് മിഷണ്‍ വിതയ്ക്കുന്നക് കൊയ്യാന്‍ ബിജെപി തയ്യാറെടുക്കുന്നത്. ഒപ്പം നിര്‍ത്തി പിന്നില്‍ നിന്നും വീഴ്ത്തുന്ന സ്ഥിരം കാവിതന്ത്രത്തില്‍ നിതീഷും വീഴുമോയെന്നതാണ് നവംബറിലെ ബിഹാര്‍ തിരഞ്ഞെടുപ്പിലൂടെ അറിയാനുളളത്.