ലോകത്ത് ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിതാ രാഷ്ട്ര മേധാവി! ഷെയ്ഖ് ഹസീനയെ കുറിച്ചറിയാം

അഴിമതിക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ശേഷം രാജ്യഭരണത്തിന്റെ തലപ്പത്തെത്തിയ നേതാവ്, ലോകത്ത് ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിതാ രാഷ്ട്ര മേധാവി, ഏറ്റവും കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തി.. 19 വധശ്രമങ്ങൾ അതിജീവിച്ച ‘മനുഷ്യത്വത്തിന്റെ മാതാവ്’ എന്ന് അണികൾ വിശേഷിപ്പിക്കുന്ന ഷെയ്ഖ് ഹസീന ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല സ്വന്തം രാജ്യം ഉപേക്ഷിച്ച് ഇത്തരത്തിലൊരു പലായനം.

ബംഗ്ലാദേശിലെ ഏകാധിപത്യ പട്ടാള ഭരണത്തിനെതിരെ ജീവൻ പണയംവച്ച് പോരാടി ജനാധിപത്യം സ്ഥാപിച്ചെടുത്തുകൊണ്ടായിരുന്നു ഷെയ്ഖ് ഹസീനയുടെ തുടക്കം. അസ്ഥിരമായി നിന്നിരുന്ന ഒരു രാജ്യത്തെ സാമ്പത്തിക ഭദ്രതയുള്ള സുസ്ഥിരമായൊരു ജിഡിപിയും സാമൂഹിക സൂചികകളിൽ പുരോഗതിയുമുള്ള ഒരു രാജ്യമായി ഉയർത്തിയെടുത്തത്തിൽ ഹസീന വഹിച്ച പങ്ക് വളരെ വലുതാണ്. ‘ഏഷ്യയിലെ ഉരുക്കുവനിത’ എന്ന വിശേഷണം ലഭിച്ച ഷെയ്ഖ് ഹസീന എങ്ങനെയാണ് ഇത്തരമൊരു വലിയ തിരിച്ചടി നേരിട്ടത്, എവിടെയാണ് അവർക്ക് പിഴച്ചത് എന്നൊക്കെ അറിയണമെങ്കിൽ ഹസീനാ യുഗത്തിന്റെ ചരിത്രമറിയേണ്ടതായിട്ടുണ്ട്.

ബംഗ്ലദേശിന്റെ ആദ്യ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ മകളായി 1947 സെപ്റ്റംബർ 28 ന് കിഴക്കൻ ബംഗാളിലാണ് ഷെയ്ഖ് ഹസീന ജനിച്ചത്. കോളേജ് വിദ്യാഭ്യസത്തിന് ശേഷം ആണവ ശാസ്ത്രജ്ഞൻ എംഎ വാസെദ് മിയയെ 1967 ൽ വിവാഹം ചെയ്ത ഹസീന പിന്നീട് ധാക്ക സർവകലാശാലയിൽ നിന്ന് ബിരുദവും നേടി. 1975 ഓഗസ്റ്റ് 15ന് ബംഗ്ലാദേശിൽ നടന്ന സൈനിക അട്ടിമറിയാണ് ഷെയ്ഖ് ഹസീനയെ ഒരു കരുത്തുറ്റ വനിതയായി മാറ്റിയെടുത്തത്. അന്ന് ആ അട്ടിമറിയിൽ പിതാവ് മുജീബുർ റഹ്‌മാനെയും മാതാവിനെയും മൂന്ന് സഹോദരങ്ങളെയും ഹസീനയ്ക്ക് നഷ്ട്ടപ്പെട്ടു. ജർമനിയിലായിരുന്ന ഹസീനയും ഭർത്താവും മക്കളും സഹോദരി ഷെയ്‌ഖ് രഹനയും മാത്രമാണ് ആ കുടുംബത്തിൽ അന്ന് രക്ഷപ്പെട്ടത്.

ജീവന് ഭീഷണി ഉണ്ടായിരുന്നതിനാൽ ഇന്ദിര ഗാന്ധി അവർക്ക് ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകി. ആ സമയം ബംഗ്ലാദേശിൽ പട്ടാള വിപ്ലവങ്ങൾ നടക്കുകയായിരുന്നു. അധികാരത്തിലുണ്ടായിരുന്ന പട്ടാള തലവൻ സിയാവുർ റഹ്‌മാൻ 1981 ൽ കൊല്ലപ്പെട്ടതെയോടെ ആ വർഷം അവർ തിരികെ ബംഗ്ലാദേശിലേക്ക് എത്തി. ആ വർഷം തന്നെ ഹസീന അവാമി ലീഗിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള അവരുടെ ജീവിതം തന്റെ പിതാവ് വിഭാവനം ചെയ്ത ബംഗ്ലാദേശ് യാഥാർഥ്യമാക്കാനായിരുന്നു.

പിന്നീട് പലതവണ മാറിവന്ന ഭരണകൂടങ്ങൾ ഹസീനയെ തടവിലാക്കിയിരുന്നു. 1984 ലും 1985 ലും ഏതാനും മാസം വീതം സൈനിക നിയമപ്രകാരം വീട്ടുതടങ്കലിലായിരുന്നു അവർ. 1986 ലെ തിരഞ്ഞെടുപ്പിൽ അവർ വിജയിക്കുകയും പാർലമെൻ്റിൽ പ്രതിപക്ഷ നേതാവാവുകയും ചെയ്തു. 1991 ലെ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ മൽസരിച്ച അവർ ഒരിടത്തു മാത്രമാണ് വിജയിച്ചത് എന്നാൽ ആ തിരഞ്ഞെടുപ്പോടെ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി അവാമി ലീഗ് വളർന്നു. 1996 ൽ നടന്ന തിരഞ്ഞടുപ്പിൽ അവാമി ലീഗിനു ഭൂരിപക്ഷം ലഭിക്കുകയും ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുകയും ചെയ്തു.

എന്നാൽ 2001 ലെ തിരഞ്ഞെടുപ്പിൽ ഹസീനയെയും പാർട്ടിയെയും കാത്തിരുന്നത് പരാജയമായിരുന്നു. 2007 ൽ സൈനിക ഭരണകൂടം അഴിമതിക്കുറ്റം ചുമത്തി ഹസീനയെ ജയിലിലടച്ചു. പിന്നാലെ 2008 ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കുകയും പ്രധാനമന്ത്രി പദത്തിൽ തിരികെത്തുകയും ചെയ്തു. പിന്നീട് ഹസീനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2014 ലും 2019 ലും പ്രധാനമന്ത്രിയായി തുടർന്ന ഹസീന 17 കോടി ജനങ്ങളുള്ള ബംഗ്ലദേശിനെ അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയാക്കി മാറ്റി.

ഈ വർഷം ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ അഞ്ചാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോൾ ഹസീന, ലോകം കണ്ട കരുത്തുറ്റ വനിതാ നേതാക്കളായ മാർഗരറ്റ് താച്ചർ, ഇന്ദിര ഗാന്ധി എന്നിവരെയൊക്കെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വനിതാ രാഷ്ട്ര മേധാവിയെന്ന റെക്കോർഡും സ്വന്തമാക്കി. എന്നാൽ ഈ വർഷത്തെ തിരഞ്ഞെടുപ്പിലെ ഹസീനയുടെ വിജയം പ്രതിപക്ഷ പാർട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിലൂടെയായിരുന്നു.

പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെ ഭീകരവാദ സംഘടന എന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പിൽ നിന്ന് അകറ്റി നിർത്തിയത്. ബംഗ്ലാദേശിലെ മനുഷ്യാവകാശ ലംഘനങ്ങളും പ്രതിപക്ഷത്തെ അടിച്ചമർത്തിയുള്ള അതോറിറ്റേറിയൻ സ്‌റ്റേറ്റ് നടപടികളും പലകുറി ഷെയ്ഖ് ഹസീനയെ ചോദ്യചിഹ്നത്തിൽ നിർത്തിയിട്ടുണ്ട്. നോബൽ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസ്, എഴുത്തുകാരി തസ്‌ലീമ നസ്രിൻ തുടങ്ങി രാജ്യത്ത് വിയോജിപ്പിന്റെ ചെറിയ ശബ്ദങ്ങൾ ഉയർത്തുന്നവരെയെല്ലാം നിരന്തരം വേട്ടയാടിക്കൊണ്ടാണ് അവർ മുന്നോട്ട് പോയത്.

പ്രതിപക്ഷത്തെ അടിച്ചമർത്തിയാണ് ഷെയ്ഖ് ഹസീനയും കൂട്ടരും അധികാരത്തിൽ വന്നതെന്നും വെറും 40 ശതമാനം മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനമെന്നതും ജനാധിപത്യം ബംഗ്ലാദേശിൽ കശാപ്പ് ചെയ്യപ്പെടുകയാണെന്നും വിമർശനം ഉണ്ടായിരുന്നു. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന എന്ന നിലയിൽ ചർച്ചകളും ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജന ശബ്ദങ്ങളെ ജയിലടയ്ക്കുന്ന സ്വേച്ഛാധിപതി എന്ന വിമർശനവും ഹസീന നേരിട്ട് തുടങ്ങിയിരുന്നു. സുസ്ഥിരമായൊരു ജിഡിപിയും സാമൂഹിക സൂചികകളിൽ പുരോഗതിയുണ്ടെങ്കിലും ബംഗ്ലാദേശിന്റെ സാമ്പത്തികം പിടിച്ചു നിൽക്കുന്നത് ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു കൂട്ടം വായ്പകളുടെ പുറത്താണെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. തുടർച്ചയായി ഒരേ പാർട്ടി തന്നെ ഭരിക്കുന്നത് സ്ഥാപനവത്കൃത അഴിമതിയിലേക്കാണ് വഴി വച്ചിരിക്കുന്നത്. ഒപ്പം പാർലമെന്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ചത് 2018 ജനുവരിയിൽ നടന്ന പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമാണ്. 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ നേരത്തെ നൽകിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് സുപ്രീംകോടതി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നതാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. 1971 ൽ ബംഗ്ലദേശിനെ പാക്കിസ്ഥാനിൽ നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പെടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയിരുന്നത്.

2018ൽ ഈ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ ശക്തമായ സമരം നടക്കുകയും സർക്കാർ പ്രക്ഷോഭകർക്കു മുന്നിൽ വഴങ്ങുകയും ചെയ്തതായിരുന്നു. അന്ന് സർക്കാർ പിൻവലിച്ച സംവരണം ജൂൺ മാസം സുപ്രീംകോടതി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയായിരുന്നു. അതിനെ തുടർന്നാണ് ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തെരുവിലേക്കിറങ്ങിയത്.

നിലവിൽ സർക്കാർ ജോലിയിൽ 56 ശതമാനത്തോളം വിവിധ സംവരണങ്ങൾ ഉണ്ട്. തൊഴില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണ പോസ്റ്റുകൾ ഒഴിഞ്ഞ് കിടുക്കുമ്പോഴും സംവരണമില്ലാത്ത ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്. ജൂലൈ 1ന് ധാക്ക സർവകലാശാലയിലും മറ്റ് സർവകലാശാലകളിലുമുള്ള വിദ്യാർഥികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഇതായിരുന്നു പ്രക്ഷോഭത്തിന്റെ തുടക്കം. പിന്നീടുള്ള ദിവസങ്ങൾ കലാപഭരതിമായിരുന്നു ബംഗ്ലാദേശിലെ തെരുവുകൾ.

ഇതിനിടെ ‘സ്വാതന്ത്ര്യസമര സേനാനികളുടെ ചെറുമക്കൾക്കല്ലാതെ രാജ്യദ്രോഹികൾ ചെറുമക്കൾക്കാണോ ജോലി ലഭിക്കേണ്ടത്?’ എന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവന വൻ വിവാദമായി. ഇതോടെ ഭരണകക്ഷിയിൽപ്പെട്ട പാർട്ടികളും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമായി. ജൂലൈ 20 ന് കലാപത്തിൽ മരിച്ചവരുടെ എണ്ണം 148 ആയി. ജൂലൈ 25 ന് ആകെ മരണം 204 ആയി. രാജ്യമൊട്ടാകെ കർഫ്യുവും ഇന്റർനെറ്റ് നിരോധനവും നിലവിൽ വന്നു. ജൂലൈ 26 ന് പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടികൾ. 555 കേസുകൾ റജിസ്റ്റർ ചെയ്തു. 6,264 പേരെ അറസ്റ്റ് ചെയ്തു.

സമരത്തെത്തുടർന്ന് നേരത്തെ മിക്കസർക്കാർ ജോലികളിൽ നിന്നും ക്വാട്ട പിൻവലിച്ചു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ നീക്കം താൽക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും ഇന്നലെ വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിസഹകരണ പരിപാടിയിലാണ് വീണ്ടും സംഘർഷം ആരംഭിച്ചത്. ഓഗസ്റ്റ് നാലിന് മാത്രം കലാപത്തിൽ 96 പേർ കൊല്ലപ്പെട്ടു. ഇത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി. ഇന്നലെ 45 മിനിറ്റിനുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരിയോടൊപ്പം ഒരു ചെറു വിമാനത്തിൽ കയറി 76 കാരിയായ ഹസീന ഇന്ത്യയിലെത്തി അഭയം പ്രാപിച്ചത്.

ഇന്ത്യയെ സംബന്ധിച്ച് ഷെയ്ഖ് ഹസീന എന്ന ഭരണാധികാരിയുമായുള്ള ബന്ധം ഏറെ ദൃഢതയുള്ളതാണ്. പിതാവിന്റെ മരണ ശേഷം അവർക്ക് വർഷങ്ങളോളം അഭയം നൽകിയിരുന്നത് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ ആയിരുന്നു. ഇന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷ മുതൽ വ്യാപാര ബന്ധങ്ങളും പാകിസ്താനോടുള്ള സമീപനവുമെല്ലാം ഷെയ്ഖ് ഹസീനയെ ഇന്ത്യയോട് ചേർത്തു വെക്കുന്നതിന് കാരണമാകുന്നു. മോദിയുടെ കണക്ടിവിറ്റി സ്വപ്നങ്ങളിൽ ബംഗ്ലാദേശിന് പ്രധാന സ്ഥാനമുണ്ട്.

റഷ്യൻ സഹായത്തോടെ ബംഗ്ലാദേശിൽ നിർമ്മിക്കുന്ന റൂപ്പുർ ആണവനിലയത്തിൽ ഇന്ത്യയ്ക്ക് നിക്ഷേപമുണ്ട്. ചരക്ക് കപ്പലുകളുടെ ഗതാഗതത്തിനും ട്രാൻസ് ഷിപ്പ്‌മെന്റിനുമായി ഇന്ത്യ ബംഗ്ലാദേശിലെ രണ്ട് തുറമുഖങ്ങൾ ഉപയോഗിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങളെയും തമ്മിൽ ഒന്നിലധികം റെയിൽവേ ലൈനുകൾ ബന്ധിപ്പിക്കുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സുരക്ഷിതമാക്കാൻ ബംഗ്ലാദേശ് സർക്കാർ സഹായങ്ങൾ നൽകുന്നുണ്ട്. അതിർത്തികൾ വഴി വിഘടനവാദ സംഘങ്ങൾ നുഴഞ്ഞ് കയറാതിരിക്കാനുള്ള ധാരണയും തുടരുന്നുണ്ട്. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബംഗ്ലാദേശ് വേദിയാകില്ലെന്ന് ഉറപ്പിക്കുന്ന കരാറും, ഗംഗാ ഉടമ്പടിയുമൊക്കെ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്നുണ്ട്. ഇത്രയും നിർണായകമായ ഉടമ്പടികൾ കൈവരിച്ചത് ഷെയ്ഖ് ഹസീനയുടെ കാലത്താണ്.

ബംഗ്ലാദേശിനെ ദാരിദ്രത്തിന്റേയും ദുർഭരണത്തിന്റേയും കറുത്ത നാളുകളിൽ നിന്ന് പുറത്തുവരാൻ കാരണമായ അതെ ആളിനെ തന്നെയാണ് ആ രാജ്യം കൈവിട്ടത്. ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ അവസ്ഥ എന്താണെന്നുള്ളത് കൃത്യമായി പറയാൻ പറ്റാത്ത ഒന്നാണ്. ഒരു ഏകാധിപതിയുടെ ഭരണം അവസാനിച്ചുവെന്ന് ഒരു വശത്ത് പറയാമെങ്കിലും മറുവശത്ത് ശക്തിപ്പെട്ടത് മതമൗലിക വാദികളാണെന്നുള്ളതാണ് വിഷയം സങ്കീർണമാക്കുന്നത്. ജനാധിപത്യം ശക്തിപ്പെടുന്നതോടൊപ്പം മതേതര സമീപനങ്ങൾ ദുർബലമാകാനുമുള്ള സാധ്യതയുമുണ്ട്.

പ്രതിപക്ഷത്തെ ഇല്ലാതാക്കിയും ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയും മാധ്യമങ്ങളെയുമൊക്കെ കാൽക്കീഴിലാക്കിയുള്ള ഭരണം നടത്തിയപ്പോഴും ഷെയ്ഖ് ഹസീന ഒരിക്കൽ പോലും ഭരണത്തിൽ മതത്തെ കൂട്ടുപിടിച്ചിട്ടില്ല. മാത്രമല്ല, മതതീവ്രതയെ അവർ ശക്തമായി നേരിടുകയും രാജ്യത്ത് മതേതര കാഴ്ചപ്പാടുകൾ വളർത്തിക്കൊണ്ട് വരുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു.

ഷെയ്ഖ് ഹസീനയുടെ പരാജയത്തോടെ ഉയർന്നുവരുന്നത് അവരുടെ രാജി ആവശ്യപ്പെട്ടു നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകർന്ന മതമൗലിക പക്ഷമാണ്. മതതീവ്രത ഉയർന്നു വന്നാൽ അത് ആ രാജ്യത്ത് സൃഷ്ടിക്കുന്നത് അരക്ഷിതാവസ്ഥയായിരിക്കും എന്നത് അനേക രാജ്യങ്ങളുടെ ഇന്നത്തെ അവ്സഥയിൽ നിന്ന് നമ്മൾ കണ്ടറിഞ്ഞ സത്യമാണ്. ഇത് കൊണ്ടുതന്നെ ബംഗ്ളദേശിന്റെ ഇനിയുള്ള ഭാവി ഏതൊരു ജനാധിപത്യ മതേതരവാദിയെയും ആശങ്കപ്പെടുത്തുന്നതാണ്.

ദുരന്തം ഉണ്ടാകുന്നതിന് 16 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകി ഹ്യൂം സെന്റർ! മുന്നറിയിപ്പുകളെ ചൊല്ലിയുള്ള തർക്കങ്ങളും സർക്കാരിന്റെ വീഴ്ചകളും ചർച്ചയാകുന്നു

Latest Stories

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ

എന്റെ ഇന്നത്തെ ഇന്നിങ്സിന് പിന്നിലെ പ്രചോദനം ആ ഇന്ത്യൻ താരം, അവൻ കാരണമാണ് ഞാൻ ശൈലി മാറ്റിയത്: രവിചന്ദ്രൻ അശ്വിൻ

ഒരുകാലത്ത് ധോണി എല്ലാ ഫോര്മാറ്റിലും ഓപ്പണറായി കിടുക്കും എന്ന് പറഞ്ഞവൻ, ഇന്ന് അവൻ ലോക തോൽവി; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്