വിധിയിൽ സന്തോഷിക്കാം; പക്ഷെ അമീറുലിനെ തൂക്കിലേറ്റരുത്

രാജേശ്വരിയും പൊതുസമൂഹവും മാധ്യമങ്ങളും ആഗ്രഹിച്ച ശിക്ഷ അമീറുൽ ഇസ്‌ലാമിനു ലഭിച്ചു. ന്യായാധിപന് മാറിച്ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. സമൂഹവും വ്യവസ്ഥിതിയും ആഗ്രഹിക്കുന്നത് ശരിയാകണമെന്നില്ല. അതുകൊണ്ട് ജിഷ വധക്കേസിൽ എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി നൽകിയ ശിക്ഷയോട് ഞാന്‍ വിയോജിക്കുന്നു. അപ്പീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് വിധേയമാണ് വധശിക്ഷ. അതിനപ്പുറം സുപ്രീം കോടതിയും രാഷ്ട്രപതിയുമുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ വധശിക്ഷ ഒഴിവാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സംഭവം അപൂര്‍വങ്ങളിൽ അപൂര്‍വമായതുകൊണ്ട് അത്യപൂര്‍വമായി നൽകാവുന്ന ശിക്ഷ നൽകണമെന്നില്ല.

വധശിക്ഷയെ സംബന്ധിച്ച് എന്റെ നിലപാട് വ്യക്തമാണ്. ഏതു സാഹചര്യത്തിലും അത് പാടില്ലെന്നതാണ് ആ നിലപാട്. യാക്കൂബ് അബ്ദുള്‍ റസാഖ് മേമന്റെ കാര്യത്തിൽ എന്റെ നിലപാട് അതായിരുന്നു. അമീറുൽ ഇസ്‌ലാമിന്റെ കാര്യത്തിലും അതുതന്നെയാണ് എന്റെ നിലപാട്. ശിക്ഷയിൽ സംതൃപ്തിയടയുന്ന സമൂഹത്തിന് എന്തോ പ്രശ്‌നമുണ്ട്. ശിക്ഷ കഠിനമായാൽ കുറ്റം ഇല്ലാതാവില്ലെന്നതിന് ആദ്യത്തെ സാക്ഷ്യം ഡ്രാക്കോയുടേതാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ദുര്‍ഗതിയുണ്ടാവരുതെന്ന് രാജേശ്വരി പ്രത്യാശിച്ചു. അമീറുൽ ഇസ്‌ലാമിൽ നിന്നു മാത്രമാണ് ഈ വിധിയോടെ പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടിരിക്കുന്നത്. തൂക്കുമരങ്ങള്‍ എത്ര ഉയര്‍ത്തി സ്ഥാപിച്ചാലും അമീറുൽമാര്‍ ഇനിയുമുണ്ടാകും.

വധശിക്ഷ കഴിയുന്നതും ഒഴിവാക്കണമെന്ന തത്വം സുപ്രീം കോടതി ആവിഷ്‌കരിച്ചത് 1980ലെ ബച്ചന്‍ സിങ് കേസിലായിരുന്നു. അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസുകളിൽ മാത്രം എന്ന നിയന്ത്രണം ഉണ്ടായിരുന്നിട്ടും വധശിക്ഷയുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഉദുമൽപേട്ട ശങ്കര്‍ കൊലക്കേസിൽ ആറു പേര്‍ക്ക് തൂക്കുകയര്‍ ലഭിച്ച ദിവസമാണ് ജിഷ കേസിലെ വിധിയുണ്ടായത്. രണ്ടും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റങ്ങള്‍തന്നെ. ദുരഭിമാനത്തിന്റെ പേരിലായാലും ലൈംഗികാസക്തിയുടെ പേരിലായാലും കൊലയ്ക്ക് ന്യായീകരണമില്ല. എന്നിട്ടും വധശിക്ഷയുടെ സ്ഥിരീകരണം മേൽക്കോടതികളിൽ ഉണ്ടാകുന്നില്ല. വധശിക്ഷ ജീവപര്യന്തം തടവായി മാറ്റപ്പെടുന്നു; ചിലപ്പോള്‍ പ്രതികള്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്നു.

ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇടപെടുമെന്ന വിശ്വാസത്തിലാണ് സെഷന്‍സ് കോടതികള്‍ വലിയ തോതിൽ വധശിക്ഷ വിധിക്കുന്നത്. അപകടകരമായ വിശ്വാസമാണിത്. തെറ്റായ വിധികള്‍ അനവധാനതയോടെ ശരിവയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. തങ്ങള്‍ ശരിവച്ച വധശിക്ഷകളിൽ പതിമൂന്നെണ്ണം തെറ്റായിരുന്നുവെന്ന് പതിന്നാല് മുന്‍ന്യായാധിപന്മാര്‍ രാഷ്ട്രപതിയെ അറിയിച്ച സാഹചര്യമുണ്ടായി. ആ പതിമൂന്നിൽ രണ്ടുപേരെ തൂക്കിലേറ്റിക്കഴിഞ്ഞിരുന്നു. വൈകിയുണ്ടാകുന്ന വീണ്ടുവിചാരംകൊണ്ട് ആര്‍ക്കെന്തു പ്രയോജനം? തിരുത്താന്‍ കഴിയാതെപോയ ഒരു തെറ്റിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടനിൽ വധശിക്ഷ നിര്‍ത്തലാക്കിയത്. വധശിക്ഷയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വധശിക്ഷതന്നെ വേണ്ടെന്നു വയ്ക്കണം.

ജിഷ വധക്കേസിൽ രഹസ്യ വിചാരണയാണുണ്ടായത്. അതിനുമുന്നേ റിപ്പോര്‍ട്ടര്‍മാരെ കോടതിയിൽ നിന്ന് അഭിഭാഷകര്‍ പുറത്താക്കിയിരുന്നു. ആക്രമിക്കപ്പെട്ട യുവതി ഹാജരാകാത്ത കേസിൽ രഹസ്യവിചാരണയുടെ ആവശ്യമുണ്ടായിരുന്നില്ല. വിചാരണ നീതിപൂര്‍വകവും വിശ്വസനീയവുമാകണമെങ്കിൽ തുറന്ന കോടതിയിൽ പരസ്യമായി നടക്കണം. ആക്രമണത്തിന്റെ വിവരണം നൽകാന്‍ സാക്ഷികള്‍ ഉണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധനാഫലങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിൽ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. അത് രഹസ്യത്തിൽ നടത്തേണ്ടതായ പ്രവര്‍ത്തനം ആയിരുന്നില്ല.

രാജീവ് ഗാന്ധി വധക്കേസ് പുന:പരിശോധിക്കാന്‍ സുപ്രീം കോടതി തയാറായ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളനെ തൂക്കിക്കൊന്നിരുന്നുവെങ്കിൽ ഇപ്പോള്‍ ഈ എക്‌സര്‍സൈസ് വേണ്ടിവരില്ലായിരുന്നു. പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനും അപ്പീൽ കേട്ട ന്യായാധിപനും തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് സമ്മതിച്ചു. അമീറുൽ ഇസ്‌ലാമിന്റെ കാര്യത്തിലും മറഞ്ഞിരിക്കുന്നതും മറച്ചുവയ്ക്കപ്പെട്ടതുമായ സത്യങ്ങള്‍ നാളെ വെളിപ്പെട്ടുകൂടെന്നില്ല. അതിലേക്ക് വ്യക്തമായ സൂചനകള്‍ നൽകാന്‍ അഭിഭാഷകനായ ആളൂരിന് കഴിഞ്ഞില്ല എന്നതുകൊണ്ടുമാത്രം അമീറുൽ ഇസ്‌ലാം തൂക്കിലേറ്റപ്പെടരുത്. ഔദ്യോഗികവേഷങ്ങള്‍ അഴിച്ചുവയ്ക്കുന്ന സന്ധ്യയിലാണ് ചിലപ്പോള്‍ സത്യത്തിന്റെ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നത്.