'മൂക്കിൻ തുമ്പത്ത് ഉണ്ടായിട്ടും സിദ്ദിഖിനെ പിടികൂടിയില്ല'; പൊലീസിനെതിരെ ചോദ്യങ്ങളുയരുമ്പോൾ സുപ്രീംകോടതിക്ക് മുൻപിലെ സർക്കാരിന്റെ തീപ്പൊരി 'പ്രസംഗം' എന്തിനുവേണ്ടി?

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കുകയാണ്. സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി കൃത്യം ഒരു ആഴ്ചയോട് അടുക്കുമ്പോഴാണ് സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷ തള്ളണമെന്ന ശക്തമായ വാദവുമായി നാളെ സുപ്രീംകോടതിയിൽ എത്താനാണ് സർക്കാരിന്റെ തീരുമാനം. ഇത് ചൂണ്ടിക്കാണിച്ചു സർക്കാർ ഇതിനോടകം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കഴിഞ്ഞു.

സമൂഹത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സിദ്ദിഖിനെ പോലെയുള്ള ഉന്നതർ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും ആണ് സിദ്ദിഖിനെതിരെയുള്ള സർക്കാരിന്റെ സത്യവാങ്മൂലം.

എന്നാൽ സുപ്രീംകോടതിയിൽ സിദ്ദിഖിനെതിരെ പോരാടാനുറച്ചിരിക്കുന്ന സർക്കാരിന്റെ സ്വന്തം പൊലീസ് ഒളിവിൽ പോയ സിദ്ദിഖിനെ കണ്ടുപിടിക്കാതെ ഈ ഒരു ആഴ്ച എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദ്യമാണ് സാധാരണക്കാരന്റെ മനസ്സിൽ ഉയരുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്. അതിജീവിതയുടെ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിക്കുകയും സംഭവം നടന്ന തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലൂടെ തെളിവുകൾ ലഭിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് പൊലീസ് പ്രതി ഒളിവിൽ പോകുന്നതിന് മുൻപ് വരെ അറസ്റ്റ് ചെയ്തില്ലെന്നതാണ് ഒന്നാമതായി പൊലീസിനെതിരെ ഉയരുന്ന ചോദ്യം.

ബലാത്സംഗ പരാതി നിലനിൽക്കുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നും സിദ്ദിഖിന് ഉറപ്പാവുകയും അയാൾ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്യുന്നത് കേരളാ പൊലീസ് കൈയും കെട്ടി നോക്കിനിൽക്കുകയായിരുന്നു. ശേഷം മുൻ‌കൂർ ജാമ്യഅപേക്ഷയിൽ ചൊവ്വാഴ്ച വിധി വരുമെന്നറിഞ്ഞിട്ടും പ്രതി ഒളിവിൽ പോകാതിരിക്കാൻ പൊലീസ് എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടിയില്ല. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ അറസ്റ്റിനു നിയമപരമായ ഒരു തടസവും ഉണ്ടായിരുന്നില്ല. സിദ്ദിഖിനെ അറസ്റ്റ് ചെയ്യരുതെന്ന് ഒരു ഘട്ടത്തിലും കോടതി പറഞ്ഞിട്ടുമില്ല. എന്നിട്ടും മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി പ്രതി ഒളിവിൽ പോകുന്നതുവരെ പൊലീസ് കണ്ണടച്ചിരുന്നു. സിദ്ദിഖിന് ഒളിവിൽ പോകാനുള്ള വഴി ഒരുക്കി കൊടുത്ത് ഒളിവിൽ പോയ ശേഷം അന്വേഷണം ആരംഭിക്കനായി പൊലീസ് കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ പോലും അതിൽ തെറ്റില്ല.

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത് വന്നിരുന്നു. സുപ്രീംകോടതിയിൽ നൽകാനുള്ള രേഖകൾ സിദ്ദിഖ് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ നേരിട്ട് എത്തിയാണ് അറ്റെസ്റ്റ് ചെയ്തതെന്ന വിവരവും പുറത്തുവന്നിരുന്നു. കൊച്ചി നഗരം മുഴുവൻ പൊലീസ് വണ്ടികൾ സിദ്ദിഖിനെ തിരിഞ്ഞ് ചീറിപ്പായുമ്പോൾ നഗരത്തിനുള്ളിൽ തന്നെ നടൻ സുഖമായി കഴിഞ്ഞു.

ലുക്ക്‌ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴും പൊലീസിന്റെ മൂക്കിൻ തുമ്പത്ത് സിദ്ദിഖ് ഉണ്ടായിരുന്നുവേണെന്നാണ് തെളിവുകൾ പറയുന്നത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വിവരമൊന്നും ലഭിച്ചില്ലെന്നും നടൻ്റെ സുഹൃത്തുക്കളുടെ വീടുകൾ നിരീക്ഷണത്തിലാണെന്നും അറിയിച്ച് പൊലീസ് പൊതുജനത്തിന്റെ കണ്ണിൽ പൊടിയിട്ടു. ഇതിനിടെ സ്വിച്ച് ഓഫ് ആയിരുന്നസിദ്ദിഖിന്റെ മൊബൈൽ ഫോൺ ഓൺ ആവുകയും വൈകാതെ വീണ്ടും സ്വിച്ച് ഓഫാകുകയും ചെയ്തു. ഇതിൽ നിന്നൊന്നും ഒരു തുമ്പും കണ്ടെത്താൻ കേരള പൊലീസിന് കഴിഞ്ഞില്ല.

അതിജീവിതയുടെ പരാതിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലും പറഞ്ഞിരിക്കുന്നതുപോലെ തിരുവനതപുരത്ത് മസ്കറ്റ് ഹോട്ടലിൽവെച്ച് ബലാത്സംഗം നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതെന്നും സംസ്ഥാന സർക്കാർ നാളെ സുപ്രീംകോടതിയെ അറിയിക്കുന്നുണ്ട്. പക്ഷേ കോടതിയിൽ അതിജീവിതക്കൊപ്പം നിൽക്കുന്ന സർക്കാർ കേസ് അന്വേഷണത്തിൽ ആരുടെയൊപ്പമായിരുന്നുവെന്നത് ചോദ്യ ചിഹ്നമാണ്. കാരണം ഈ കേസിലെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഇലക്ട്രോണിക് തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടത് എഫ്‌ഐആർ ഇട്ടതിനു ശേഷമാണ്. അത് തടയാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

ചോദ്യം ചെയ്യാനോ തെളിവ് ഹാജരാക്കാനോ ചെയ്യാനോ പ്രതിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടില്ല. പൊതുസമൂഹത്തിൽ ഇത്രയും സ്വാധീനമുള്ള പ്രതി സാക്ഷികളെ ഭയപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുന്നത് തടയാൻ മുൻ‌കൂർ ജാമ്യഅപേക്ഷയിൽ വിധി വരുന്നതിനും പ്രതി ഒളിവിൽ പോകുന്നതിനും മുൻപ് വരെ പൊലീസ് ഒന്നും ചെയ്തിരുന്നില്ല. മാത്രമല്ല കേസന്വേഷണം നീതിപൂർവ്വമല്ല എന്ന് പറയാൻ പരാതിക്കാരിക്ക് സ്വയം അഭിഭാഷകനെ വെച്ച് കോടതിയെ സമീപിക്കേണ്ട ദുരവസ്ഥ വരെ ഉണ്ടായി. അതിന് ശേഷം സ്റ്റേറ്റ് പൊലീസ് ചീഫിന് അവർ പരാതിയും നൽകി.

കേസിൽ പൊലീസിന് നേരെ ഉയരുന്ന ചോദ്യങ്ങൾ അവിടെയും അവസാനിക്കുന്നില്ല. ജാമ്യാപേക്ഷയിലെ വാദത്തിൽപ്പോലും അതിജീവിത പറയാത്ത കാര്യം, അവർ പ്രത്യേക അന്വേഷ സംഘത്തിന് നടത്തിയ രഹസ്യ വെളിപ്പെടുത്തലുകളും അന്വേഷണത്തിന്റെ വിശദാംശങ്ങളും എങ്ങനെ മീഡിയയ്ക്ക് ചോർത്തികിട്ടിയെന്നതും പൊലീസ് ഉത്തരം പറയേണ്ട ചോദ്യങ്ങളാണ്.

ക്രിമിനൽ കേസന്വേഷണത്തിൽ തെളിവുകൾ ശേഖരിക്കാനുള്ള ഗോൾഡൻ മണിക്കൂറുകൾ നഷ്ടപ്പെടുത്തുകയും ഒരാഴ്ചയോളമായി ഒളിവിലിരിക്കുന്ന പ്രതിയെ പിടികൂടുകയും ചെയ്യാത്ത സർക്കാർ, നാളെ അഡീഷണൽ സോളിസിറ്റർ ജനറൽ ഉൾപ്പെടെയുള്ളവരെ വെച്ച് സുപ്രീംകോടതിയിൽ ഘോര ഘോരം വാദിക്കുന്നത് ജ്യുഡീഷറിക്ക് മുൻപിൽ മേനി നടിക്കുവാനും പൊതുജനത്തിന് മുൻപിൽ സ്വന്തം നില മെച്ചപ്പെടുത്തുവാനുമുള്ള നീക്കമായി മാത്രമേ വിലയിരുത്താനാകൂ.

Latest Stories

IIFA പുരസ്‍കാര വേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും; അവാർഡുകൾ വാരിക്കൂട്ടി 'അനിമൽ' മികച്ച ചിത്രം

ലേലത്തിൽ ഒപ്പിട്ടതിന് ശേഷം പിന്മാറുന്ന താരങ്ങളെ വിലക്കാൻ ഒരുങ്ങി ഐപിഎൽ

നസറുള്ളയുടെ കൊലയും ഇസ്രയേലും, ഹിസബുള്ളയ്ക്കും ഇറാനും മുന്നിലെന്ത്?

ആ തീരുമാനം പ്രഖ്യാപിച്ച് അജിത്ത്; തമിഴ് സിനിമ ആരാധകര്‍ ആശങ്കയിൽ

കള്ളങ്ങള്‍ പൊളിഞ്ഞതിന് പിന്നാലെ ടൈഗര്‍ റോബി തിരികെ നാട്ടിലേക്ക്; വിമാനത്താവളത്തിലെത്തിച്ചത് പൊലീസ് കാവലില്‍

'വീണ്ടും ലാസ്‌വേഗാസിൽ പൂർണ നഗ്നനായി ട്രംപ്'; 2016 ന്റെ തനി ആവർത്തനമെന്ന് നെറ്റിസൺസ്

പൊട്ടിത്തെറിക്കും മുന്നേ തുളച്ചുകയറുന്ന 'ബങ്കർ ബസ്റ്റർ' ബോംബ് !

കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു, ചിലപ്പോൾ പാറയുടെ പുറകിൽ സാരി മറച്ച് വസ്ത്രം മാറും; അന്ന് മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു : ശാന്തി കൃഷ്ണ

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മോദിയെ അധികാരത്തില്‍ പുറത്താക്കാതെ മരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

'സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചു, സിം കാർഡും ഡോങ്കിളും എത്തിച്ചു'; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം