മണിപ്പൂരിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായെന്ന യുഎസ് റിപ്പോർട്ട് തള്ളി ഇന്ത്യ

മണിപ്പൂരിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായെന്ന യുഎസ് റിപ്പോർട്ട് തള്ളി ഇന്ത്യ. അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മണിപ്പൂരിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നെന്ന അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിനെതിരെയാണ് ഇന്ത്യ വിമർശനം ഉന്നയിച്ചിരിക്കുന്നത്. റിപ്പോർട്ട് വലിയ മുൻവിധിയോടെ ഉള്ളതാണെന്നും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായധാരണയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിന് വില കൽപ്പിക്കാൻ ഇന്ത്യ തയ്യാറല്ലെന്നും ജയ്‌സ്വാൾ വ്യക്തമാക്കി.

മണിപ്പുരിൽ മേയ് മൂന്നിനും നവംബർ 15-നും ഇടയിൽ 175 പേർ കൊല്ലപ്പെട്ടതായും അറുപതിനായിരം പേർക്ക് സ്ഥലം വിടേണ്ടിവന്നതായും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തതായി അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അക്രമം തടയുന്നതിലും ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷിക്കുന്നതിലും മാനുഷികസഹായമെത്തിക്കുന്നതിലും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ചുനൽകുന്നതിലും കേന്ദ്രസർക്കാരിനും മണിപ്പുർ സർക്കാരിനുമുണ്ടായ വീഴ്‌ചകളെ സുപ്രീംകോടതി വിമർശിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്ത് പൗരസംഘടനകൾ, മുസ്‌ലിം, സിഖ് തുടങ്ങിയ മതന്യൂനപക്ഷങ്ങൾ, പ്രതിപക്ഷപാർട്ടികൾ തുടങ്ങിയവയ്ക്കെ‌തിരേ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്ന തന്ത്രം പ്രയോഗിക്കുകയും ഇവർക്കുനേരേ സുരക്ഷാഭീഷണി ഉയർത്തുകയും ചെയ്യുന്നതായി പൗരസംഘടനകൾ റിപ്പോർട്ടുചെയ്യുന്നതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് റിപ്പോർട്ടിൽ പറയുന്നു. ബിബിസി.യുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ നടത്തിയ ആദായനികുതി റെയ്ഡുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. റെയ്ഡിന് ഔദ്യോഗികകാരണമായി ചൂണ്ടിക്കാട്ടിയത് നികുതിയടയ്ക്കുന്നതിലെ വീഴ്ചകളാണ്. എന്നാൽ, വിഷയവുമായി ഒരുബന്ധവുമില്ലാത്ത പത്രപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.

ജമ്മുകശ്മീരിൽ പത്രപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കുംനേരേ നടക്കുന്ന പലതരത്തിലുള്ള അന്വേഷണങ്ങളെക്കുറിച്ച് റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിൽ ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ നിരന്തരം ബന്ധപ്പെടുകയും ചർച്ച നടത്തുകയും ചെയ്യുന്നുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൻ്റെ ബ്യൂറോ ഓഫ് ഡെമോക്രസി വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥൻ റോബർട്ട് എസ്. ഗിൽക്രൈസ്റ്റ് വാഷിങ്ടണിൽ പറഞ്ഞിരുന്നു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ലേബർ വിഭാഗമാണ് 2023-ലെ കൺട്രി റിപ്പോർട്ട്സ് ഓൺ ഹ്യൂമൻ റൈറ്റ്സ് പ്രാക്‌ടീസസ് പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശവിഷയങ്ങളാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം. മാധ്യമങ്ങൾ, പൗരസംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.