ചിറകടിച്ച് പറന്നുയരാന്‍ ബൈജൂസ് 3.0; വീഴ്ചയുടെ പടുകുഴിയിലും ബൈജു രവീന്ദ്രന് ആത്മവിശ്വാസം പകരുന്നതെന്ത്?

വീഴ്ചയുടെ പടുകുഴിയില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ബൈജൂസ് പറന്നുയരുമോ എന്നതാണ് സംരംഭകരെല്ലാം ഉറ്റുനോക്കുന്നത്. എഡ്‌ടെക് കമ്പനിയുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടവര്‍ക്കറിയാം ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആഗോള തലത്തില്‍ ഉണ്ടാക്കിയെടുത്ത ഖ്യാതി. ജീവനക്കാര്‍ക്ക് ശമ്പളം പോലും കൃത്യസമയത്ത് നല്‍കാനാകാതെ 90 ശതമാനത്തോളം പിരിച്ചുവിടല്‍ നടത്തിയ എഡ്‌ടെകിന് ഇനി ഒരു തിരിച്ചുവരവ് സാധ്യമാണോ.

സാധ്യമാണെന്നാണ് ബൈജൂസിന്റെ സ്ഥാപകനും കമ്പനി സിഇഒയുമായ ബൈജൂസ് രവീന്ദ്രന്‍ പറയുന്നത്. കമ്പനി ഉടന്‍ തിരിച്ചുവരുമെന്നും അതിന് നിക്ഷേപകരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബൈജു രവീന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ജീവനക്കാര്‍ക്ക് എഴുതിയ കത്തിലൂടെയായിരുന്നു ബൈജു രവീന്ദ്രന്‍ ആത്മവിശ്വാസം പങ്കുവച്ചത്.

ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ആശയങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കി ലോകശ്രദ്ധ നേടിയ ബൈജൂസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്നാണ് ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത്. ചെലവ് കുറഞ്ഞ വ്യക്തിഗത അനുഭവങ്ങള്‍ നല്‍കുന്ന എഐ സാങ്കേതിക വിദ്യയിലൂടെ പുത്തന്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചുകൊണ്ടാണ് ബൈജൂസ് തിരികെയെത്തുന്നത്.

ബൈജൂസ് 3.0 എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ ആശയം വൈകാതെ ലോഞ്ച് ചെയ്യുമെന്നും ബൈജൂസ് ജീവനക്കാരെ അറിയിച്ചു. എഐയുടെ കരുത്തോടെ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന ബൈജൂസിന് ബാക്കിയുള്ളത് 10 ശതമാനം ജീവനക്കാര്‍ മാത്രമാണ്. 90 ശതമാനം ജീവനക്കാരെയും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി പിരിച്ചുവിട്ടിരുന്നു.

നിലവിലുള്ള ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ശമ്പളം ലഭിച്ചിട്ടില്ല. നേരിടുന്ന നിയമനടപടികളാണ് ശമ്പളം നല്‍കാന്‍ സാധിക്കാത്തത് ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് കമ്പനിയുടെ വാദം.