വരുന്നു ലുലു ഐപിഒ; 25 ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിറ്റഴിക്കും

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ ഒന്നായ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ​ഗ്രൂപ്പ് 25 ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിൽക്കാൻ ഒരുങ്ങുന്നു. 25 ശതമാനം ഓഹരികളാകും വിറ്റഴിക്കുക. ഈ മാസം 28 മുതൽ നവംബർ 5 വരെ നടക്കുന്ന ഐപിഒയിൽ 258,22,26,338 കോടി ഓഹരികൾ വിൽക്കും. 89 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാർക്കുമായിരിക്കും.

അബുദാബി സ്റ്റോക്ക് മാർക്കറ്റിലാണ് കമ്പനി ലിസ്റ്റ് ചെയ്യുക. നവംബർ 14ന് കമ്പനി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. കൃത്യമായ നിരക്ക് ഓഹരി വിൽപന തുടങ്ങുന്നതിന് തൊട്ടു മുമ്പ് പ്രഖ്യാപിക്കും. ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎ യൂസഫലി സ്ഥാപിച്ച “എംകെ”(EMKE) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലുലു ഹൈപ്പർ മാർക്കറ്റ്. യൂസഫലി തന്നെയാണിതിന്റെ മാനേജിംഗ് ഡൈറക്ടറും.

പ്രമുഖ പ്രവാസി മലയാളി വ്യവസായിയായ എം.എ യുസഫലി സ്ഥാപിച്ച ലുലുവിന് ജിസിസി രാജ്യങ്ങളിലായി 260 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, ഇന്താനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി ഷോപ്പിങ് മാളുകൾ ലുലുവിനുണ്ട്. അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എൻബിഡി ക്യാപിറ്റൽ, എച്ച്എസ്ബിസി ബാങ്ക് മിഡിൽ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയവയായിരിക്കും ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുക.