മത്സ്യത്തിന് അടിസ്ഥാനവില; നടപടികളുമായി സര്‍ക്കാര്‍

വെള്ളിയാഴ്ച വിപണിയില്‍ വിറ്റ അയലയുടെ കിലോവില 200-225 രൂപ. ഇതേ മത്സ്യം തലേദിവസം ചെല്ലാനം, മുനമ്പം അടക്കമുള്ള ഫിഷ്‌ലാന്‍ഡിങ് സെന്ററുകളില്‍ ലേലംകൊണ്ടപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കു ലഭിച്ചത് കിലോക്ക് 60-70 രൂപവരെ മാത്രം.

കിലോവിന് 160 രൂപയ്ക്കുവരെ വിപണിയില്‍ വില്‍ക്കുന്ന മത്തിക്കു തൊഴിലാളിക്ക് കിട്ടുന്നതു 40-50 രൂപമാത്രം. അടിസ്ഥാന വിലയോ ഏകീകൃത ലേലരീതികളോ ഇല്ലാത്തതാണ് ഈ ചൂഷണത്തിനു കാരണം. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങിയതായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ പറഞ്ഞു.

വരുന്ന നിയമസഭയില്‍ സമഗ്രനിയമം അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ മത്സ്യം ലഭിച്ചാല്‍ സൂക്ഷിക്കാന്‍ തീരങ്ങളില്‍ സംവിധാനമില്ലാത്തതാണ് ഇടനിലക്കാരുടെ ചൂഷണത്തിനിടയാക്കുന്നത്. നിലവിലെ ലേലരീതിപ്രകാരം 10 ശതമാനം ലേലക്കാരനും മൊത്തവില്‍പ്പനക്കാരന് 10 ശതമാനം വിലയില്‍ കുറവും നല്‍കുന്നുണ്ട്. ഇതിനുപുറമേ അഞ്ചു കുട്ട മത്സ്യം ഒന്നിച്ചെടുക്കുമ്പോള്‍ ഒരു കുട്ട സൗജന്യമാകും.

ഇതില്‍നിന്നും മാറി അഞ്ചു കുട്ടയ്ക്ക് ഒന്നും പത്തു കുട്ടയ്ക്ക് മൂന്നും സൗജന്യമാക്കിയാണ് പുതിയ ലേലരീതി. 100 കുട്ട വിലയ്‌ക്കെടുക്കുമ്പോള്‍ 30 ശതമാനം സൗജന്യമായി നല്‍കണം. പുന്നപ്ര, മുനമ്പം എന്നിവിടങ്ങളില്‍ ഇതിനെതിരേ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും പ്രായോഗികമായിട്ടില്ല.

സാധാരണ വലിയ കച്ചവടക്കാരുടെ ഇടപെടലില്‍ ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും വില താഴ്ന്ന് 30 ശതമാനത്തോളം കുറയും. കഴിഞ്ഞ ദിവസം ചെല്ലാനത്ത് ആദ്യമണിക്കൂറില്‍ കുട്ടയ്ക്ക് 5000 രൂപവരെ ലഭിച്ച അയലയ്ക്ക് മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലഭിച്ചത് 2000-ത്തിലും താഴെയാണ്. ശീതീകരണ സംവിധാനം വേണം. പ്രധാന മീന്‍പിടിത്ത കേന്ദ്രങ്ങളിലെല്ലാം മീന്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ലഭ്യമാക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ വായ്പനല്‍കി സര്‍ക്കാര്‍ ഇടത്തട്ടുകാരുടെ ഭീഷണിയകറ്റണം.;- വി. ദിനകരന്‍, (മത്സ്യഫെഡ് മുന്‍ ചെയര്‍മാന്‍).