കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസ് ഡ്രൈവര്‍ക്ക് വണ്ടി ഓടിക്കുന്നതിനിടെ മൊബൈല്‍ഫോണില്‍ ഭൂമിക്കച്ചവടം. മൈസൂരു-തിരുവനന്തപുരം സ്‌കാനിയ ബസിലെ ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങും ഫോണിലെ ഭൂമിക്കച്ചവടവും സംബന്ധിച്ച് യാത്രക്കാരന്‍ തെളിവുസഹിതം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതിനല്‍കി.
സ്‌കാനിയ ഉള്‍പ്പെടെ അന്തസ്സംസ്ഥാന ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നുവെന്നത് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ നിയമസഭയില്‍ സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പരാതിയും. മൈസൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് 45 യാത്രക്കാരുമായി വരുന്നതിനിടെയാണ് ഡ്രൈവര്‍ ഫോണില്‍ വസ്തുകച്ചവടം തുടങ്ങിയത്. മൈസൂരുവില്‍നിന്ന് പുറപ്പെട്ട് ഹൈവേയിലേക്ക് കയറിയപ്പോള്‍ മുതല്‍ മുക്കാല്‍മണിക്കൂറോളം ഡ്രൈവര്‍ ഫോണിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഇതിനിടെ ഒട്ടേറെ ഭൂമികളുടെ വിശദാംശങ്ങള്‍ ഇയാള്‍ കൈമാറി. വിളിച്ചയാള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഡ്യൂട്ടി കഴിയുന്ന ദിവസം ഭൂവുടമകളെ കാണാമെന്നും കച്ചവടം നടന്നാലുള്ള തന്റെ വിഹിതവും ഉറപ്പിച്ചു.
ഈസമയമത്രയും ബസ് ഹൈവേയിലൂടെ ഓടുകയായിരുന്നു. ഒരു കൈ മാത്രമായിരുന്നു സ്റ്റിയറിങ്ങില്‍. ഇതേ റൂട്ടില്‍ നേരത്തേ ഒരു ബസ് അപകടത്തില്‍പ്പെട്ട് പൂര്‍ണമായി തകര്‍ന്നിരുന്നു.
ഡിസംബറില്‍ രണ്ടുപ്രാവശ്യം ഈ ബസില്‍ യാത്രചെയ്‌തെന്നും രണ്ടുപ്രാവശ്യവും ഡ്രൈവര്‍ക്ക് ഭൂമിക്കച്ചവടമുണ്ടായിരുന്നതായും പരാതിയില്‍പറയുന്നു. ഡ്രൈവറുടെ ചിത്രം, ദിവസം, ഓടിച്ച സമയം എന്നിവസഹിതം വിശദമായ പരാതിയാണ് നല്‍കിയത്. ഇതേക്കുറിച്ച് മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി.യുടെ സ്‌കാനിയ ബസുകള്‍ക്ക് 86 അപകടങ്ങളാണുണ്ടായത്. ഇന്‍ഷുറന്‍സ് തുകയ്ക്ക് പുറമേ അറ്റകുറ്റപ്പണിക്കായി 84.34 ലക്ഷം രൂപ ചെലവിടേണ്ടിവന്നു. 314 ദിവസം ബസുകള്‍ നിരത്തിലിറക്കാനും കഴിഞ്ഞില്ല.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും കുറ്റക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരേ വകുപ്പുതലനടപടിക്ക് ശുപാര്‍ശ ചെയ്യാനും ദക്ഷിണമേഖലാ ഡി.ജി.പി., പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read more
അതേസമയം, ക്രമക്കേട് കാണിക്കുന്ന ഡ്രൈവര്‍മാരെ പ്രത്യേക പരിശീലനത്തിന് അയക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം അധികൃതര്‍ അറിയിച്ചു. മൈസൂര്‍ സ്‌കാനിയയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോട്ടോര്‍വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.