വോട്ടെടുപ്പ് പുരോഗമിക്കുന്നു; 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 50 ശതമാനം പോളിംഗ്

13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഔട്ടര്‍ മണിപ്പൂരില്‍ നിന്നുള്ള നാല് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1,200 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 50.3% പോളിങ് രേഖപ്പെടുത്തി. മണിപ്പൂര്‍, ഛത്തീസ്ഗഡ്, ബംഗാള്‍, അസം, ത്രിപുര എന്നിവിടങ്ങളില്‍ 53% പോളിങ് രേഖപ്പെടുത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തി, 31% പോളിംഗ്. 2019ല്‍ ഈ 88 സീറ്റുകളില്‍ ഉച്ചയ്ക്ക് 1 മണി വരെ 40% പോളിങ് രേഖപ്പെടുത്തിയിരുന്നു.

കേരളത്തിനൊപ്പം കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13, ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും 8 വീതം, മധ്യപ്രദേശില്‍ 6, ബിഹാറിലും അസമിലും 5 വീതം, ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും മൂന്ന് വീതം, ത്രിപുര, ജമ്മുകാശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലുമാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1206 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപിയുടെ തേജസ്വി സൂര്യ, ഹേമമാലിനി, അരുണ്‍ ഗോവില്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എന്നിവരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖര്‍.

21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ 65.5% പോളിങ് രേഖപ്പെടുത്തി. ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ 88 സീറ്റുകളില്‍ 62 സീറ്റുകളും എന്‍ഡിഎയ്ക്ക് ഒപ്പമായിരുന്നു. ഭൂരിഭാഗം മണ്ഡലങ്ങളും തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളും. നിശബ്ദ പ്രചാരണത്തിലും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നതോടെ 189 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകും.