തിരുവനന്തപുരം: “”മോളേ പപ്പയാണ്, ഇപ്പോള്‍ ആന്‍ഡമാനിലുണ്ട്. ഞങ്ങള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. സുഖമായിരിക്കുന്നു””- വിഴിഞ്ഞം കോട്ടപ്പുറം കരിമ്പിളിക്കര വീട്ടില്‍ പ്രിയയ്ക്കാണു ക്രിസ്മസിന്റെ പിറ്റേദിവസം ഈ സദ്വാര്‍ത്തയെത്തിയത്. പിതാവു പുഷ്പരാജന്‍ അന്തോണിപ്പിള്ളയുടെ മൊബൈല്‍ ഫോണ്‍വിളി മകള്‍ക്കു പുനര്‍ജന്മത്തിന്റെ സ്വരമായി.
ഓഖിയില്‍ കടല്‍ കവര്‍ന്നവരുടെ കണക്കെടുപ്പു തീരത്തു നടക്കുപ്പോഴാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് ഈ മത്സ്യത്തൊഴിലാളി വിളിച്ചത്. തുടര്‍ന്ന് ഇതുവരെ ആ നമ്പരിലേക്കു വിളിക്കാനായിട്ടില്ല. ഇങ്ങോട്ടും കോള്‍ വന്നിട്ടില്ലെന്നു പ്രിയ പറഞ്ഞു. ഡിസംബര്‍ 26ന് െവെകിട്ടായിരുന്നു പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള വിളി വന്നത്.
അന്നുതന്നെ വിഴിഞ്ഞം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വിഴിഞ്ഞം മത്സ്യഭവനില്‍ ബന്ധപ്പെട്ടു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഈ ഫോണ്‍നമ്പര്‍ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. വിഴിഞ്ഞം സ്വദേശിയായ ജെറോമിന്റെ ജെറോണി ബോട്ടിലാണ് ഇയാളും കടലില്‍ പോയത്. തമിഴ്നാട് തൂത്തൂര്‍ തുറമുഖത്തു നിന്നു നവംബര്‍ പതിനാറിനായിരുന്നു പന്ത്രണ്ടംഗ സംഘത്തിനൊപ്പം പുഷ്പരാജനും പോയത്. മാസങ്ങളോളം കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന സംഘത്തിലെ ഏക മലയാളിയാണ്.
Read more
ചുഴലിക്കാറ്റ് ഇവരെയും ബാധിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഫിഷറീസ് വകുപ്പ്. അന്തോണിപ്പിള്ളയുടെ ഇളയ മകളാണ് പ്രിയ. വാടകയ്ക്കു താമസിക്കുന്ന പ്രിയയുടെ വീട്ടില്‍നിന്നാണ് അവസാനമായി മത്സ്യബന്ധനത്തിനു പോയത്. ഇയാളുടെ ഭാര്യ മെറ്റില്‍സി വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചു. ഇതോടെ, കുടുംബവുമായുള്ള പുഷ്പരാജന്റെ ബന്ധം ദൃഢമല്ലാതായി. പിന്നീടു മൂന്നുമക്കളും വേര്‍പിരിഞ്ഞു. മൂത്തമകള്‍ അഞ്ചുതെങ്ങില്‍ ഭര്‍ത്താവിനൊപ്പമാണു കഴിയുന്നത്. ആറ്റിങ്ങല്‍ സ്വദേശിയെ പ്രിയ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു.