മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾ കൂടുന്നു; പരാതികളും

കൊച്ചി∙ മക്കളിൽ നിന്നു ജീവനാംശം തേടി മുതിർന്ന പൗരന്മാർ നൽകുന്ന പരാതികളുടെ എണ്ണം കേരളത്തിൽ ഇരട്ടിയായി. 27 ട്രൈബ്യൂണലുകൾക്കു മുന്നിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തതു നാലായിരത്തോളം പരാതികൾ. സബ്ഡിവിഷനൽ മജിസ്ട്രേട്ടുമാർ (ആർഡിഒ) അധ്യക്ഷരായ ട്രൈബ്യൂണലുകളാണ് ഇത്തരം പരാതികളിൽ തീർപ്പാക്കുന്നത്.

2017ൽ 569 ജീവനാംശ ഹർജികൾ ലഭിച്ച തിരുവനന്തപുരം സബ് ഡിവിഷനാണു മാതാപിതാക്കളുടെ പരാതിയിൽ രാജ്യത്തു തന്നെ ഏറ്റവും മുന്നിൽ. മാതാപിതാക്കളുടെ സ്വത്തു കൈവശപ്പെടുത്തിയ ശേഷം അവരെ പരിചരിക്കാതെ ഉപേക്ഷിച്ചാൽ പരമാവധി 10,000 രൂപവരെ മാസം ജീവനാംശം നൽകാനുള്ള ഉത്തരവിടാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്.

സംസ്ഥാനത്തെ പല ആർഡിഒമാരും ആഴ്ചയിൽ രണ്ടു ദിവസം വീതം അദാലത്തുകൾ നടത്തിയാണു ഹർജികൾ തീർപ്പാക്കുന്നത്. കക്ഷികൾക്കു നോട്ടിസ് നൽകിയാൽ 90 ദിവസത്തിനകം തീർപ്പാക്കണമെന്നാണു മാതാപിതാക്കളുടെയും മുതിർന്നവരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള കേന്ദ്രനിയമം പറയുന്നത്. ജില്ലാ മജിസ്ട്രേട്ടുമാരാണു (കലക്ടർ) അപ്പീൽ അധികാരി.

പരാതികൾ കെട്ടിക്കിടക്കുന്നു

മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതികൾ ഏറുന്നത് ആർഡിഒമാർക്കു മറ്റു ചുമതലകൾ നിർവഹിക്കുന്നതിനു വിലങ്ങുതടിയാകുന്നു. പലയിടത്തും ഹർജികൾ വർഷാവസാനവും കെട്ടിക്കിടക്കുകയാണ്. സിവിൽ സ്വഭാവമുള്ള ഇത്തരം ഹർജികൾ തീർപ്പാക്കാൻ സ്ഥിരം ട്രൈബ്യൂണൽ വേണമെന്നു മുതിർന്ന പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

നമ്മൾ എങ്ങോട്ട്?

Read more

കൂടുതൽ ജീവനാംശ ഹർജികൾ ലഭിച്ച മറ്റു സബ് ഡിവിഷനുകൾ: ഫോർട്ട് കൊച്ചി–269 തൃശൂർ–240 തലശേരി–250 കോഴിക്കോട്–220 ആലപ്പുഴ–180 കോട്ടയം–175 കൊല്ലം–170 മാനന്തവാടി–158 മൂവാറ്റുപുഴ–125 പാലക്കാട്–125.