'കരുണാകരന്‍ റിസ്‌ക് എടുത്ത് ഒരു ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകുമായിരുന്നില്ല'

കരുണാകരന്‍ റിസ്‌ക് എടുത്ത് ഒരു ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ലെന്ന് അഡ്വ: ജയശങ്കര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ജയശഹങ്കര്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹെലികോപ്റ്റര്‍: ഒരു പഴയ കഥ.

1982ല്‍ കര്‍ണാടക മുഖ്യമന്ത്രി ആര്‍ ഗുണ്ടുറാവു സര്‍ക്കാര്‍ ആവശ്യത്തിനായി ഒരു ഹെലികോപ്റ്റര്‍ വാങ്ങി. അവിടത്തെ പ്രതിപക്ഷം അതിനെ എതിര്‍ത്തു. ഗുണ്ടുറാവു ഗൗനിച്ചില്ല. ” ഹെലികോപ്റ്ററില്‍ പറക്കുന്നത് കര്‍ണാടക മുഖ്യമന്ത്രിയാണ്, വെറും ഗുണ്ടുറാവുവല്ല” എന്ന് വ്യക്തമാക്കി.

അതുകണ്ടപ്പോള്‍ അന്ന് കേരള മുഖ്യനായിരുന്ന കരുണാകരര്‍ജിക്കും ഒരു ഹെലികോപ്റ്റര്‍ വേണമെന്നു തോന്നി.ഇടതുപക്ഷ പാര്‍ട്ടികള്‍ ഘോരമായി എതിര്‍ത്തു. അപ്പോഴേക്കും വേറൊരു ദുരന്തമുണ്ടായി. 1983ആദ്യം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടു; ഗുണ്ടുറാവു തോറ്റു.

ഗുണ്ടുറാവു ഹെലികോപ്റ്ററില്‍ പാറിപ്പറന്നതു കൊണ്ടാണ് കര്‍ണാടകം പോയതെന്ന് ചില വക്രബുദ്ധികള്‍ വ്യാഖ്യാനിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കരുണാകര്‍ജിയുടെ കോപ്ടര്‍ മോഹം പൊലിഞ്ഞു. അതുകൊണ്ട് നാളിതുവരെ കേരള മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഹെലികോപ്റ്റര്‍ ഇല്ല.

അന്ന് കണ്ണോത്ത് കരുണാകരന്‍ റിസ്‌ക് എടുത്ത് ഒരു ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ല.