ഹൃദയം തകര്‍ന്നുപോയി.. ഇത് വിജയിക്കുമെന്നാണ് കരുതിയിരുന്നത്..; 'സര്‍ഫിര'യുടെ പരാജയത്തില്‍ നിര്‍മ്മാതാവ്

അക്ഷയ് കുമാറിന്റെ ‘സര്‍ഫിര’ തിയേറ്ററില്‍ വന്‍ ഫ്‌ളോപ്പ് ആയതോടെ ഹൃദയം തകര്‍ന്നു പോയെന്ന് നിര്‍മ്മാതാവ് മഹാവീര്‍ ജെയന്‍. അഞ്ചോളം ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായ ‘സൂരരൈ പോട്രു’വിന്റെ ഹിന്ദി റീമേക്ക് ആയാണ് സംവിധായിക സുധ കൊങ്കര സൂരരൈ പോട്രു ഒരുക്കിയത്. എന്നാല്‍ സിനിമ തിയേറ്ററില്‍ ദുരന്തമാവുകയായിരുന്നു.

സര്‍ഫിര താന്‍ കണ്ടിരുന്നു. ഹൃദയത്തില്‍ തൊടുന്ന കഥയാണ്. നല്ല സിനിമകള്‍ക്ക് അര്‍ഹമായ വിജയം ലഭിക്കുമെന്നായിരുന്നു ധാരണ. പക്ഷേ സര്‍ഫിര ബോക്സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാത്തത് കാണുമ്പോള്‍ ഹൃദയം തകരുന്നു. സിനിമ കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്.

അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് വിശ്വസിക്കുന്നു. സര്‍ഫിര വിജയം അര്‍ഹിക്കുന്ന ഒരു ചിത്രമാണ് എന്നാണ് മഹാവീര്‍ ജെയ്ന്‍ പറയുന്നത്. അതേസമയം, ഓപ്പണിങ് ദിനത്തില്‍ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായിട്ടുള്ളത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്. 24.92 കോടി രൂപയാണ് ഇതുവരെ സര്‍ഫിര നേടിയ കളക്ഷന്‍ സര്‍ഫിരയ്ക്ക് മുമ്പ് തിയേറ്ററിലെത്തിയ ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ വന്‍ പരാജയമായി മാറിയിരുന്നു.

350 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം ആദ്യ ദിനം 16 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 102.16 കോടി രൂപ മാത്രമാണ് സിനിമയുടെ ആജീവനാന്ത കളക്ഷന്‍. പിന്നാലെ സിനിമയുടെ നിര്‍മ്മാതാവ് കടക്കെണിയില്‍ ആവുകയും ചെയ്തിരുന്നു.