തിയേറ്ററില്‍ കുതിച്ച് 'കില്‍', എന്നാല്‍ റിലീസ് ചെയ്ത് മൂന്നാം ആഴ്ച ഒ.ടി.ടിയില്‍; പക്ഷെ എല്ലാവര്‍ക്കും കാണാനാവില്ല!

ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ചേറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്നായിരുന്നു ‘കില്‍’ എന്ന സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ജൂലൈ 5ന് റിലീസ് ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 43.20 കോടി രൂപയാണ് ഇതുവരെ ചിത്രം തിയേറ്ററില്‍ നിന്നും നേടിയത്.

തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് സിനിമ ഒ.ടി.ടിയില്‍ എത്തിയത്. എന്നാല്‍ എല്ലാവര്‍ക്കും ഒ.ടി.ടിയില്‍ ഈ സിനിമ കാണാന്‍ സാധിക്കില്ല. റിലീസ് ചെയ്ത് മൂന്നാം ആഴ്ചയില്‍ തന്നെ ഒ.ടി.ടിയില്‍ എത്തിയ പടം വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മാത്രമാണ് ലഭിക്കുക.

യുഎസിലെയും യുകെയിലെയും പ്രേക്ഷകര്‍ക്ക് കില്‍ കാണാം. ഇതിനായി ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്നതിന് കാഴ്ചക്കാര്‍ 24.99 ഡോളര്‍ (2,092 രൂപ) നല്‍കണം. കൂടാതെ, ആപ്പിള്‍ ടിവിയില്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് വഴിയും കില്‍ ലഭ്യമാണ്.

സെപ്റ്റംബറിലായിരിക്കും ചിത്രം ഇന്ത്യയില്‍ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുക. അതേസമയം, നിഖില്‍ നാഗേഷ് ഭട്ടിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നടന്‍ ലക്ഷ്യ ആണ് കേന്ദ്ര കഥാപാത്രമായത്. നിഖില്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഗുണീത് മോംഗ, അചിന്‍ ജെയിന്‍ എന്നിവരുടെ സിഖ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

മാര്‍ഷ്യല്‍ ആര്‍ട്സ് ത്രില്ലറായി ഒരുക്കിയ സിനിമ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രീമിയര്‍ ചെയ്തത്. അമൃത് എന്ന കമാന്‍ഡോ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. അമൃത് ട്രെയ്നില്‍ യാത്ര ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമ പറഞ്ഞത്. നിരവധി വയലന്‍സ് രംഗങ്ങളും രക്ത ചൊരിച്ചിലും നിറഞ്ഞ് നില്‍ക്കുന്നതാണ് സിനിമ.

കില്ലിന്റെ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം ‘ജോണ്‍ വിക്ക്’ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഛാഡ് സ്റ്റാഹെല്‍സ്‌കി നേടി കഴിഞ്ഞു. കീനു റീവ്സ് നായകനായ ഈ ചലച്ചിത്രപരമ്പരയിലെ നാലുചിത്രങ്ങളും സംവിധാനംചെയ്തയാളാണ് ഛാഡ് സ്റ്റാഹെല്‍സ്‌കി. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള താത്പര്യം ഛാഡ് പ്രകടിപ്പിച്ചത്.