രണ്ട് ദിവസം മുമ്പും ആറാട്ടിനെ കുറിച്ച് വിളിച്ച് ചോദിച്ചിരുന്നു, വേണുച്ചേട്ടനും ജയനും പിന്നാലെ പ്രദീപും: ബി. ഉണ്ണികൃഷ്ണന്‍

കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. രണ്ടു ദിവസം മുമ്പ് വരെ ആറാട്ടിന്റെ റിലീസ് വിശേഷങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാനാകുന്നിലെന്നും ബി ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെയായിരുന്നു പ്രദീപിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരുന്നു മരണം സംഭവിച്ചത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി നാളെ റിലീസ് ചെയ്യാനിരിക്കുന്ന ആറാട്ട് ചിത്രത്തിലാണ് പ്രദീപ് ഒടുവില്‍ വേഷമിട്ടത്.

ബി. ഉണ്ണികൃഷ്ണന്റെ കുറിപ്പ്:

പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും, ‘ആറാട്ടി’ന്റെ റിലീസ് വിശേഷങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നു. ജിസിസി റിലീസുമായി ബന്ധപ്പെട്ട് പ്രമോഷണല്‍ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാര്‍ത്തയാണ്.

‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി’ല്‍ പ്രദീപും ലാല്‍ സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ‘കഴിവുള്ള കലാകാരനായിരുന്നു’യെന്ന്.

അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയന്‍, സംഗീതപ്രേമി. ‘ആറാട്ടി’ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികള്‍