ഒരു ക്ലാസിക് മറ്റൊരു ഭാഷയിലേക്ക് പുനര്‍നിര്‍മ്മിക്കുക എന്നത് പ്രയാസമാണ്, പക്ഷെ..; 'സര്‍ഫിര'യെ പുകഴ്ത്തി ദുല്‍ഖര്‍

തിയേറ്ററില്‍ വന്‍ പരാജയം നേരിടുകയാണ് അക്ഷയ് കുമാര്‍ ചിത്രം ‘സര്‍ഫിര’. അഞ്ച് ദേശീയ അവാര്‍ഡുകള്‍ നേടിയ ‘സൂരരൈ പോട്രു’വിന്റെ ഹിന്ദി റീമേക്ക് ആണ് സര്‍ഫിര. എന്നാല്‍ സുധ കൊങ്കര ഒരുക്കിയ ചിത്രം ഓപ്പണിങ് ദിനത്തില്‍ പോലും അധികം ശ്രദ്ധ നേടിയിരുന്നില്ല. സിനിമ കാണാന്‍ വരാനായി ചായയും സമൂസയും വരെ നിര്‍മ്മാതാക്കള്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ സിനിമയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ക്ലാസിക്കിനെ മറ്റൊരു ഭാഷയിലേക്ക് പുനര്‍നിര്‍മിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടേറിയതാണെന്നും എന്നാല്‍ പ്രിയപ്പെട്ട സുധ കൊങ്കര അത് ആധികാരികതയോടെ അനായാസം ചെയ്തു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

”ഒരു ക്ലാസിക് മറ്റൊരു ഭാഷയിലേക്ക് പുനര്‍നിര്‍മ്മിക്കുന്നത് എല്ലായ്‌പ്പോഴും വളരെ ബുദ്ധിമുട്ടാണ്! എന്നാല്‍ സുധ കൊങ്കര അത് അനായാസമായി ചെയ്തു. അക്ഷയ് കുമാര്‍, രാധിക മദന്‍, പരേഷ് റാവല്‍ തുടങ്ങിയ എല്ലാ അഭിനേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. ശരത് കുമാറിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.”

”ഈ കഥയെ കൂടുതല്‍ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ച സൂര്യ, ജ്യോതിക എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍. തന്റെ അതിരുകളില്ലാത്ത കഴിവിന് എന്റെ സഹോദരന്‍ ജി.വി പ്രകാശിനും അഭിനന്ദനങ്ങള്‍” എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

No description available.

അതേസമയം, ജൂലൈ 12ന് ആണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ച്ചകള്‍ അക്ഷയ് കുമാര്‍ നേരിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആണ് സര്‍ഫിരയുടേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.