തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചു കൊണ്ട് സംസാരിച്ചിരിക്കുകയാണ് കര്‍ണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ നടി നീതു ഷെട്ടി. താന്‍ അനുഭവിച്ച ദുരനുഭവം അടക്കം പറഞ്ഞു കൊണ്ടാണ് നീതു ഷെട്ടി സംസാരിച്ചത്. പ്രശ്നങ്ങള്‍ തുറന്ന് പറയുമ്പോള്‍ അതിനെ മൂടി വയ്ക്കുകയാണെന്നാണ് നീതു പറയുന്നത്.

കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുക്കാനാവുന്ന ഒരു സിനിമയുടെ തിരക്കഥ അവതരിപ്പിക്കാനുള്ള അനുമതി ഒരു നിര്‍മ്മാതാവിനോട് ചോദിച്ചു. എന്നാല്‍ നിര്‍മ്മാതാവിന്റെ പ്രതികരണം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. തിരക്കഥ കേള്‍ക്കണ്ട, പകരം തനിക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര വന്നാല്‍ മതി എന്നായിരുന്നു അയാള്‍ പറഞ്ഞത്.

കന്നട സിനിമയിലെ ഒരോ നടിമാരോടും ചോദിച്ചു നോക്കുക. എല്ലാവര്‍ക്കും ഒരു അനുഭവമെങ്കിലും പറയാനുണ്ടാകും. സ്ത്രീകളോട് എത്ര മര്യാദയില്ലാതെ പെരുമാറിയാലും പണവും അധികാരവും ഉപയോഗിച്ച് രക്ഷപ്പെടാനാകുമെന്ന് അവര്‍ക്ക് അറിയാം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ അഭിനേത്രികള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ്. കര്‍ണാട സര്‍ക്കാറും സമാനമായ ഒരു നടപടി സ്വീകരിക്കണം എന്നാണ് നീതു ഷെട്ടി പറഞ്ഞിരിക്കുന്നത്.