'അമ്മ'യില്‍ രാഷ്ട്രീയമില്ല, ഞാന്‍ ഇവിടെ യുഡിഎഫ് അല്ല, സംഘടനയാണ് വലുത്: സിദ്ദിഖ്

‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ഇരിക്കുന്ന തനിക്ക് രാഷ്ട്രീയമില്ലെന്ന് നടന്‍ സിദ്ദിഖ്. ജനറല്‍ സെക്രട്ടറിയായ താന്‍ യുഡിഎഫുകാരനല്ല. സംഘടനയില്‍ നിന്ന് പുറത്തു പോയവരെ തിരിച്ചെത്തിക്കേണ്ട ബാധ്യത അമ്മയ്ക്കില്ല. വ്യക്തികളെക്കാള്‍ വലുതാണ് സംഘടന എന്നാണ് സിദ്ദിഖ് മനോരമ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയ സിനിമ നിര്‍മ്മാതാക്കളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. പുതിയ ഭരണസമിതിയുടെ ആദ്യ എക്‌സിക്യുട്ടീവ് പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്വന്തം രാഷ്ട്രീയം ഒളിച്ചു കടത്തുന്നവരല്ല സംഘടനയിലുള്ളതെന്ന് സിദ്ദിഖ് വ്യക്തമാക്കുന്നത്.

സംഘടനയില്‍ നിന്നും പുറത്തുപോയവര്‍ ശത്രുക്കള്‍ അല്ല. സ്ത്രീ സംവരണം ഏര്‍പ്പെടുത്തി അമ്മയുടെ ബൈലോ ഉടന്‍ ഭേദഗതി ചെയ്യും. തലമുറ മാറ്റം അനിവാര്യമാണെന്നും ചെറുപ്പക്കാരായവര്‍ ഭരണസമിതിയില്‍ വരണമെന്നാണ് നിലപാടെന്നും സിദ്ദിഖ് പറഞ്ഞു.

അതേസമയം, അമ്മയിലെ വിവാദങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. ഐകകണ്ഠ്യേനയാണ് ജോമോളെ തിരഞ്ഞെടുത്തത്. രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.