അന്ന് റൂമിനകത്ത് പേടിച്ചിരുന്ന് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു.. ഇന്ന് ജനങ്ങള്‍ക്ക് വേണമെങ്കില്‍ ഞാന്‍ ഭരത്ചന്ദ്രനായി ജീവിക്കും: സുരേഷ് ഗോപി

ഭരത്ചന്ദ്രന്‍ എന്ന തന്റെ പൊലീസ് കഥാപാത്രത്തെയാണ് ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ താന്‍ അങ്ങനെ ജീവിക്കുമെന്ന് സുരേഷ് ഗോപി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. കമ്മിഷ്ണര്‍ എന്ന സിനിമയ്ക്ക് ശേഷമാണ് താന്‍ മാറിയതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തില്‍ അല്ല, ഹൃദയത്തിലുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ആരോപണ ശരങ്ങളുമായി വരുന്നവര്‍ ആ ശരങ്ങള്‍ സ്വന്തം നെഞ്ചത്ത് കുത്തിത്തറച്ചാല്‍ മതി. അത് ഇവിടെ ഏല്‍ക്കില്ല. ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കില്‍ ഞാന്‍ ഭരത്ചന്ദ്രനായി ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും.

ഭരത്ചന്ദ്രനായി എന്റെ ഉത്തരവാദിത്വം നിര്‍വഹിക്കും, ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്ക് നല്‍കുകയാണ്. എന്റെ ഹൃദയത്തില്‍ നിന്നുണ്ടാകുന്ന വികാരം അടിച്ചമര്‍ത്തിയിട്ടില്ല, മറച്ചുവച്ചിട്ടില്ല. ഇഷ്ടമില്ലാത്ത എന്തുകാര്യവും ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ‘കമ്മിഷണര്‍’ ചെയ്യുന്നത് വരെ ജീവിതത്തില്‍ ‘പോടാ’ എന്നൊരു വാക്ക് പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല.

എന്തൊരു നല്ല പൊന്നുമോന്‍ ആയിരുന്നു ഇവനെന്ന് അമ്മ ഇപ്പോഴും പറയും. എന്നെ തല്ലാന്‍ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ് കുമാര്‍, അതും ചെയ്യാത്ത തെറ്റിന്. എന്റെ തല്ലു കൊള്ളാന്‍ പറ്റില്ല എന്ന് പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നാണ് ഞാന്‍ പറഞ്ഞത്.

അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് അന്ന് റഹ്‌മാനെ പൊക്കിക്കൊണ്ട് നടന്ന സുരേഷ് കുമാര്‍ ആണ് ഇന്ന് കേരളത്തില്‍ മുഴുവന്‍ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാര്‍. അന്ന് റൂമിനകത്ത് പേടിച്ചിരുന്നു ഫോണ്‍ എടുത്ത് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞു.

ആ ഇടത്തുനിന്ന് കമ്മിഷണറിലൂടെ ഞാന്‍ പരിണമിച്ചു വന്നെങ്കില്‍, ഇന്ന് സുരേഷ് കുമാര്‍ എന്നെ തല്ലാന്‍ ആളുകളെ വിട്ടാല്‍ ആ ആളുകളെയും ഞാന്‍ തല്ലി ഓടിക്കും, സുരേഷ് കുമാറിന്റെ നെഞ്ചും ഞാന്‍ ഇടിച്ചു തകര്‍ക്കും. അതിലേക്ക് എന്നെ വളര്‍ത്തിയത് രണ്‍ജി പണിക്കരുടെ പേനയും ഷാജിയുടെ കയ്യിലിരിപ്പുമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.