ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘എമ്പുരാൻ’. സമീപകാല മലയാള സിനിമയിൽ ‘ലൂസിഫർ’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു എമ്പുരാൻ.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും.

ചിത്രത്തിൽ ടൊവിനോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പി. കെ രാംദാസ് എന്ന രാഷ്ട്രീയക്കാരന്റെ മകനായ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എമ്പുരാനിലും താൻ ഉണ്ടെന്നാണ് ടൊവിനോ പറയുന്നത്. സിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ ഇതിലുമെന്ന് നിങ്ങൾ തന്നെ കണ്ട് മനസിലാക്കേണ്ട കാര്യമാണെന്നും ടൊവിനോ പറയുന്നു.

“എമ്പുരാനിൽ ഞാനുമുണ്ട്. എൻ്റെ മൂന്ന് ദിവസത്തെ ഷൂട്ട് ഇപ്പോൾ കഴിഞ്ഞു. ഇനിയും കുറച്ചുകൂടി ബാക്കിയുണ്ട്. അത് ഉടനെ തന്നെയുണ്ടാകും. ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ ഇതിലുമെന്ന് നിങ്ങൾ തന്നെ കണ്ട് മനസിലാക്കേണ്ട കാര്യമാണ്. കൂടുതൽ കാര്യങ്ങൾ അറിയാതെ പോയി കാണുന്നതാണ് ആസ്വാദനത്തിന് നല്ലത്.” എന്നാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞത്.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം.  ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അടുത്ത വർഷമായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.