20 ലക്ഷത്തിന് യോഗം പകര്‍ത്താനുള്ള അവകാശം നല്‍കി; 'അമ്മ'യിലെ ബഹളവും പ്രതിഷേധവും സ്ട്രീം ചെയ്ത് യൂട്യൂബ് ചാനല്‍, സംഘടനയ്ക്കുള്ളില്‍ എതിര്‍പ്പ്

‘അമ്മ’ ജനറല്‍ബോഡി യോഗത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത് വിവാദമാകുന്നു. രഹസ്യസ്വഭാവമുള്ള പൊതുചര്‍ച്ചയും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടതിനെതിരെ സംഘടനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ബഹളവും പ്രതിഷേധവും തത്സമയം പ്രേക്ഷകര്‍ കണ്ടത് സംഘടനയ്ക്ക് നാണക്കേടുണ്ടാക്കി എന്നാണ് പുതിയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മുതല്‍ അമ്മ ജനറല്‍ബോഡി യോഗം പകര്‍ത്താനുള്ള അവകാശം ഒരു യൂട്യൂബ് ചാനലിനാണ് നല്‍കുന്നത്.

ഇത്തവണയും 20 ലക്ഷത്തോളം രൂപ നല്‍കി ഇവര്‍ തന്നെയാണ് സംപ്രേഷണാവകാശം നേടിയത്. ജനറല്‍ബോഡി യോഗത്തിലെ വാക്കേറ്റവും പ്രതിഷേധവുമടക്കം ചാനലില്‍ സ്ട്രീം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചാനലിന്റെ കമന്റ് ബോക്‌സ് താരങ്ങള്‍ക്കെതിരായ പരിഹാസവും അധിക്ഷേപവും കൊണ്ട് നിറഞ്ഞിരുന്നു.

എന്നാല്‍ പത്ര പ്രവര്‍ത്തകരെയും ദൃശ്യമാധ്യമങ്ങളെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. യോഗം തുടങ്ങുമ്പോള്‍ 10 മിനിറ്റ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയായിരുന്നു.

സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബ് ശക്തമായ പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിരുന്നു. പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനായി പത്ര-ദൃശ്യമാധ്യമ പ്രതിനിധികളെ വിളിച്ചു വരുത്തിയ ശേഷം ബൗണ്‍സര്‍മാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് മാപ്പ് പറഞ്ഞിരുന്നു.