ലൈംഗികപീഡനം അന്വേഷിക്കാന്‍ സമിതി വേണം, ബംഗാളിലും സ്ഥിതി മോശം; മമത ബാനര്‍ജിക്ക് കത്തയച്ച് നടിമാര്‍

ബംഗാളി സിനിമയിലെ ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി ബംഗാളി നടികള്‍ രംഗത്ത്. വിമന്‍സ് ഫോറം ഫോര്‍ സ്‌ക്രീന്‍ വര്‍ക്കേഴ്സ് അംഗങ്ങളായ ഉഷാസി റേ, അനന്യ സെന്‍, തനിക ബസു, സൗരസേനി മൈത്ര, അംഗന റോയ്, ഡാമിനി ബെന്നി ബസു എന്നിവര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ മമത ബാനര്‍ജി സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ആവശ്യവുമായി ബംഗാളി നടികള്‍ രംഗത്തെത്തിയത്. തൊഴിലിടങ്ങളിലെ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും അന്വേഷിക്കാന്‍ സ്വതന്ത്ര സമിതി ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിക്കണം.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുണ്ട്. സിനിമ മേഖലയിലെ സുരക്ഷയെയും അന്തസ്സിനെയും കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ തയാറാണെന്നും നടിമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കൈമാറിയ അഞ്ച് പേജുള്ള കത്തിന്റെ പകര്‍പ്പ് നടിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഹേമ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബംഗാളി സിനിമ വ്യവസായത്തില്‍ നിന്ന് പുറത്തു വന്നത്. ഹേമ കമ്മീഷന് സമാനമായ അന്വേഷണം ബംഗാളി സിനിമ മേഖലയിലും വേണമെന്ന് നടി റിതാഭരി ചക്രവര്‍ത്തി ആവശ്യപ്പെട്ടിരുന്നു. പല നടിമാരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് റിതാഭരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.