സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ തീരുമാനം; പ്രത്യേക സംഘത്തെ സർക്കാർ നിയോഗിക്കും

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ തീരുമാനം. പ്രത്യേക സംഘത്തെ സർക്കാർ നിയോഗിക്കും. മൊഴി ലഭിച്ചാൽ കേസ് എടുത്ത് അന്വേഷണം. പരാതി ലഭിക്കാതെ അന്വേഷിക്കില്ലെന്നായിരുന്നു നേരത്തെ സർക്കാർ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ പുതിയ വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.

മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സാഹചര്യത്തിൽ നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഉപദേശം നൽകിയത്. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കം. സമൂഹത്തിൽ നിരവധി മേഖലകളിൽ നിന്നുയർന്ന കടുത്ത വിമർശനത്തെ തുടർന്ന് സർക്കാർ പ്രതിരോധത്തിലായിരുന്നു.

അതേസമയം, സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കും. പരാതി ഉള്ളവർക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് കേസെടുക്കും. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ പരാതി ഉള്ളവർക്ക് സമീപിക്കാമെന്നല്ലാതെ നേരിട്ട് കേസെടുക്കാൻ സർക്കാർ തയ്യാറല്ലെന്നതാണ് വസ്തുത.