സംവിധായകന്‍ നെല്‍സണെ ചോദ്യം ചെയ്ത് പൊലീസ്; തമിഴ്നാട് ബിഎസ്‍പി അധ്യക്ഷന്‍റെ കൊലപാതക കേസിൽ നടപടി, ഭാര്യയെയും ചോദ്യം ചെയ്തു

തമിഴ് ചലച്ചിത്ര സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിനെ ചോദ്യം ചെയ്ത് പൊലീസ്. ബിഎസ്‍പി അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. അതേസമയം കേസുമായി ബന്ധപ്പെട്ട് നെൽസന്റെ ഭാര്യയും അഭിഭാഷകയുമായ മോനിഷയെയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപെട്ട് ചെന്നൈ അടയാറിലെ വീട്ടിലെത്തി ഒരുമണിക്കൂറോളമാണ് അന്വേഷണസംഘം നെല്‍സണെ ചോദ്യം ചെയ്തത്. ആംസ്ട്രോങ്ങ് കൊലക്കേസില്‍ തങ്ങള്‍ തേടുന്ന ഗുണ്ട സെമ്പോ സെന്തിലുമായി അടുപ്പമുള്ള അഭിഭാഷകന്‍ മൊട്ടൈ കൃഷ്ണനുമായി മോനിഷ സ്ഥിരം സംസാരിച്ചിരുന്നുവെന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആംസ്ട്രോങ്ങ് കൊല്ലപ്പെട്ട ജൂലൈ 5 ന് ശേഷം മൊട്ടൈ കൃഷ്ണന്‍ മോനിഷയെ ഫോണില്‍ വിളിച്ചിരുന്നതായും ഇയാളുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും പൊലീസ് മനസിലാക്കി.

അതേസമയം മൊട്ടൈ കൃഷ്ണനെ സംരക്ഷിക്കുന്നുവെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് താന്‍ 75 ലക്ഷം അയച്ചുവെന്നുമുള്ള ആരോപണം നിഷേധിച്ച് മോനിഷ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇക്കഴിഞ്ഞ മാസമാണ് തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നിൽകുമ്പോഴാണ് ബൈക്കുകളിൽ എത്തിയ ആറംഗ സംഘം ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ സഹോദരൻ ബാലു അടക്കം 11പേര്‍ കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായിരുന്നു.