പതിനെട്ടില്‍ എട്ടും 'ദളപതി'യുടെ പേരില്‍; ബോക്സ് ഓഫീസിലും ചലനം സൃഷ്ടിച്ച് ഗോട്ട്

തമിഴ് സിനിമയിലെ നമ്പര്‍ വണ്‍ താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഒള്ളു. അത് മറ്റാരുമല്ല. ഇളയ ദളപതി വിജയ്. ഓരോ വിജയ് ചിത്രം ഇറങ്ങുമ്പോഴും ചലച്ചിത്ര വ്യവസായം ഒന്നടങ്കം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ വിജയ് ചിത്രം ​ഗോട്ട് മറ്റൊരു നേട്ടം കൂടി വിജയ്ക്ക് സമ്മാനിച്ചിരിക്കുകയാണ്.

ചിത്രം ഇറങ്ങി ഒരാഴ്ച തികയും മുന്നേ ബോക്സ് ഓഫീസിലും ഗോട്ട് ചലനം സൃഷ്ടിക്കുകയാണ്. നാല് ദിവസം കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരിക്കുകയാണ്. തമിഴ്നാട് ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം വിജയ് എട്ടാമത്തെ തവണയാണ് സ്വന്തമാക്കുന്നത്. മെര്‍സല്‍, സര്‍ക്കാര്‍, ബി​ഗില്‍, ലിയോ, മാസ്റ്റര്‍, വാരിസ്, ബീസ്റ്റ് എന്നിവയാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയ വിജയ് ചിത്രങ്ങള്‍.

അതേസമയം തമിഴ് സിനിമയെ ആകെ പരി​ഗണിക്കുമ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രമായി 100 കോടി നേടുന്ന പതിനെട്ടാമത്തെ ചിത്രമാണ് ​ഗോട്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രം സെപ്റ്റംബര്‍ 5 നാണ് തിയറ്ററുകളില്‍ എത്തിയത്. വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ വിജയ് ആദ്യമായാണ് നായകനായി എത്തുന്നത്. ഡബിള്‍ റോളില്‍ അച്ഛനും മകനുമാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്.

എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ സംഖ്യ എത്രയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. 126.32 കോടി എന്നാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിച്ചിരുന്നത്.