'പലരും ശ്രമിച്ചു, സലിം കുമാർ ആ സ്ത്രീയുടെ മനസുമാറ്റിയത് ഒറ്റവാക്കുകൊണ്ട്'; അനുഭവം പങ്കുവച്ച് ബംഗാൾ ഗവർണർ

മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിനെ പറ്റി ഈയിടെ പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസ് ഒരു രസകരമായ അനുഭവം പങ്കുവച്ചിരുന്നു. കലാഭവന്റെ സ്ഥാപകൻ ഫാ. ആബേലിൻ്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്കാരം സലിം കുമാറിന് നൽകിയ ചടങ്ങിലായിരുന്നു ബംഗാൾ ഗവർണറുടെ രസകരമായ ആ അനുഭവം പറച്ചിൽ. നടൻ രമേശ് പിഷാരടിയും ചടങ്ങിൽ എത്തിയിരുന്നു.

രമേശ് പിഷാരടിയാണ് ഈ കഥ തന്നോട് പറഞ്ഞത് എന്ന മുഖവുരയോടെയാണ് ആനന്ദബോസ് ആ സംഭവം പറയാൻ തുടങ്ങിയത്. “സലിം കുമാറിനെ കുറിച്ച് പല കഥകളും ഞാൻ കേട്ടിട്ടുണ്ട്. ഇതൊക്കെ ശരിയാണോ അതോ രമേശ് പിഷാരടി ഉണ്ടാക്കി വിട്ടതാണോ എന്ന് എനിക്കറിയില്ലെന്നും ആനന്ദബോസ് പറഞ്ഞു. കഥയെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് പിഷാരടിയെ ആണ്. കഥയില്ലായ്‌മയിൽ നിന്ന് കഥയുണ്ടാക്കുവാൻ ഇത്രയും മിടുക്ക് വേറെ കണ്ടിട്ടില്ലെന്നും അതിന് പിഷാരടിക്ക് മാത്രമേ കഴിയൂ എന്നും ആനന്ദബോസ് പറഞ്ഞു.

അങ്ങിനെ ഒരു കഥയാണ് ഇനി പറയുന്നതെന്ന് പറഞ്ഞ് ആനന്ദബോസ് കഥയിലേക്ക് നടന്നു. സലിം കുമാർ ഒരു വിദേശ യാത്രയ്ക്ക് പോയിട്ട് വരികയാണ്. ഫ്ലൈറ്റിൽ ഒരു വലിയ പ്രശ്നം. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക യാത്രയിലാണ്. എക്കോണമി ക്ലാസ് ടിക്കറ്റുള്ള പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്റ്റ് ക്ലാസിൽ കയറിയിരുന്നു. എയർഹോസ്‌റ്റസുമാർ വന്ന് പറഞ്ഞിട്ടും മാറാൻ അവർ തയ്യാറായിരുന്നില്ല.

ഫ്ലൈറ്റിൽ ആദ്യം കയറിയത് താൻ ആണെന്നും അതുകൊണ്ട് ബാക്കിയുള്ളവർ പിറകിലിരിക്കട്ടെ എന്നുമായിരുന്നു ആ പഞ്ചാബി സ്ത്രീയുടെ പ്രതികരണം. ഒടുവിൽ സലിം കുമാർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. സലിംകുമാർ ചെന്ന് അവരുടെ ചെവിയിൽ എന്തോ പറഞ്ഞുവെന്ന് ഗവർണർ പറഞ്ഞു.

അത്രയും നേരം വഴക്കിട്ടിരുന്ന ആ സ്ത്രീ പെട്ടെന്ന് ശാന്തയായി. വളരെ മര്യാദക്കാരിയായി എക്കോണമി ക്ലാസിൽ പോയിരുന്നു. കൗതുകകരമായ കാര്യം എന്തെന്ന് വച്ചാൽ എന്താണ് സലിം കുമാർ ആ സ്ത്രീയോട് പറഞ്ഞതെന്ന് അറിയാൻ മറ്റുള്ളവർക്ക് കൗതുകമായി. സലികുമാർ എല്ലാവരോടുമായി പറഞ്ഞു, ഞാൻ അവരോട് പറഞ്ഞത് വേറൊന്നുമല്ല, ചേച്ചി, ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നതാ. പിറകിലത്തേതാണ് ഡൽഹിയിലേക്കുള്ളത്. സലിം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. വളരെ രസകരമായ സംഭവമായി തോന്നിയെന്നാണ് പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസ് പറഞ്ഞത്.