നടി ചികിത്സ തേടിയിരുന്നു, സാക്ഷിമൊഴികളും ലഭിച്ചു; ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിനെതിരെ കൂടുതല്‍ തെളിവുകള്‍

ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിനെതിരെ കൂടുതല്‍ തെളിവുകള്‍. സിദ്ദിഖിനെതിരെ സാക്ഷിമൊഴികള്‍ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം നടി ചികിത്സ തേടിയതിനും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മാനസിക സംഘര്‍ഷത്തിന് യുവതി ചികിത്സ തേടിയതിന് തെളിവുണ്ട്.

ഹോട്ടലില്‍ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. മാസ്‌കോട്ട് ഹോട്ടലിലെ രേഖകള്‍ ഇതിന് തെളിവാണ്. സംഭവ ദിവസമാണ് സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്.

2016ല്‍ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടല്‍ മുറി, പരാതിക്കാരി കാണിച്ചുകൊടുക്കുകയും ചെയ്തു. പീഡനം നടന്നത് ‘101 ഡി’യില്‍ ആണെന്നാണ് നടി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി.