'അനാര്‍ക്കലിയില്‍ പൃഥ്വിരാജ് മരിക്കുന്നതായിരുന്നു ക്ലൈമാക്‌സ്, ജീവിപ്പിക്കുന്നതല്ലേ നല്ലതെന്ന് ഞാന്‍ പറഞ്ഞു'; സച്ചിയെ കുറിച്ച് ഭാര്യ സിജി

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ഭാര്യ സിജി. സൗഹൃദത്തെ തുടര്‍ന്ന് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു സച്ചിയും സിജിയും. സച്ചി തന്നോട് കഥകള്‍ പറയുമായിരുന്നെങ്കിലും ആദ്യം കേള്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു. സൗഹൃദം വളര്‍ന്നതോടെ കഥകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് താനും അഭിപ്രായം പറയാന്‍ തുടങ്ങി. സച്ചിയുടെ 2015ന് ശേഷമുള്ള സിനിമകളാണ് താന്‍ കണ്ടിട്ടുള്ളതെന്നും സിജി മനോരമ ചാനലിനോട് പ്രതികരിച്ചു. സച്ചിയുടെ സിനിമകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ താന്‍ പറയാറുണ്ടായിരുന്നു. അതു ശരിയാണെങ്കില്‍ അംഗീകരിക്കാറുമുണ്ട്.

അനാര്‍ക്കലി സിനിമയില്‍ തന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വരുത്തിയതിനെ കുറിച്ചും സിജി വ്യക്തമാക്കി. ചിത്രത്തിലെ ക്ലൈമാക്‌സില്‍ ആദ്യം ചിന്തിച്ചത് പൃഥ്വിരാജിന്റെ കഥാപാത്രം മരിക്കുന്നതായിരുന്നു. “ജീവിപ്പിക്കുന്നതല്ലേ നല്ലത്, ആളുകള്‍ അവര്‍ ഒന്നിച്ച് ജീവിക്കുന്ന സന്തോഷത്തില്‍ പോട്ടെ” എന്ന് താന്‍ നിര്‍ദേശിച്ചു എന്ന് സിജി പറഞ്ഞു.

സച്ചി ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അയ്യപ്പനും കോശിയും ആണെന്നും സിജി പറഞ്ഞു. സച്ചിയുടെ റണ്‍ ബേബി റണ്‍ പോലും മുഴുവന്‍ കണ്ടിട്ടില്ല. സിനിമ കാണാത്ത ഒരാളായതു കൊണ്ടാണ് നിന്നെ ഇഷ്ടപ്പെട്ടതെന്ന് സച്ചി പറയുമായിരുന്നു എന്നും സിജി പറയുന്നു.